Monday, May 31, 2010

നീര്‍മാതളപ്പൂക്കളുടെ ഓര്‍മ്മയ്‌ക്ക്‌...

`യാ അല്ലാഹ്‌! ഞാന്‍ നിന്നിലുമധികം അവനെ സ്‌നേഹിച്ചു പോയി...`
മലയാള അക്ഷരങ്ങള്‍ക്ക്‌ നെയ്‌പ്പായസത്തിന്റെ മധുരവും ചന്ദനമരങ്ങളുടെ സുഗന്ധവും സമ്മാനിച്ച ഒരു എഴുത്തുകാരിയുണ്ട്‌. അതു വരെയുണ്ടായിരുന്ന സ്‌ത്രീസങ്കല്‌പ്പങ്ങളെ മാറ്റി വരച്ചു കൊണ്ട്‌ അവര്‍ അക്ഷരലോകത്ത്‌ ഒരു പുതിയ നെയ്‌ത്തിരി കൊളുത്തി വച്ചു. മലയാളത്തിന്റെ സ്വന്തം ആമി, മാധവിക്കുട്ടി, കമലാദാസ്‌, കമലാസുരയ്യ......അങ്ങനെ നാം വ്യത്യസ്‌ത മുഖങ്ങളില്‍ ആ സ്‌ത്രീയെ കണ്ടു. സോനാഗച്ചി തെരുവിലെ വേശ്യാലയത്തില്‍ അകപ്പെട്ടു പോയ പാവക്കുട്ടിയുടെ നിഷ്‌കളങ്കതയുള്ള രുഗ്‌മിണിയെ വേദനയോടെയാണ്‌ നാം ഹൃദയത്തില്‍ ഏറ്റു വാങ്ങിയത്‌. നഷ്‌ടപ്പെട്ട നീലാംബരിയിലെ സുഭദ്രയ്‌ക്കൊപ്പം നാമും നീലാംബരി രാഗത്തെ സ്‌നേഹിച്ചു. അതു വരെ ആരും എഴുതിയതൊന്നുമല്ല സ്‌ത്രീഹൃദയമെന്ന്‌ കാലം മനസ്‌സിലാക്കിയത്‌ മാധവിക്കുട്ടിയുടെ അക്ഷരങ്ങളിലൂടെയാണ്‌. ജീവിച്ചിരുന്നപ്പോഴൊന്നും വിവാദങ്ങള്‍ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല എന്നത്‌ ഖേദകരമായ കാര്യമാണ്‌. പലപ്പോഴും മാധവിക്കുട്ടിയുടെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടു. പക്ഷേ, അപ്പോഴും അവര്‍ മലയാളത്തെ സ്‌നേഹിച്ചു കൊണ്ടിരുന്നു, സ്‌നേഹം ആഗ്രഹിച്ചു കൊണ്ടിരുന്നു. ആ നീര്‍മാതളം കൊഴിഞ്ഞപ്പോള്‍, മാധവിക്കുട്ടിക്ക്‌ വേണ്ടത്ര പരിഗണനയും സ്‌നേഹവും കൊടുത്തില്ലല്ലോ എന്നോര്‍ത്ത്‌ നാം ഓരോരുത്തരും എത്രമാത്രം ദു:ഖിച്ചു. രതിയുടെ ആര്‍ദ്രഭാവങ്ങള്‍ വരച്ചു കാട്ടി ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ ഇതാണെന്ന്‌ മാധവിക്കുട്ടി ഉറക്കെ പറഞ്ഞു. അതു കൊണ്ടു തന്നെയാണ്‌ പുറമെ അവരെ എതിര്‍ത്തവരും ഉള്ളില്‍ ആരാധിച്ചത്‌.
1934ല്‍ തൃശ്‌ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്‌ കവിതയിലെ അമ്മ ബാലാമണിയമ്മയുടെയും വി എം നായരുടെയും മകളായി ജനിച്ച ആമി തന്‍െറ ബാല്യം ചെലവഴിച്ചത്‌ പുന്നയൂര്‍ക്കുളത്തെ അക്ഷരമുറ്റത്തും കൊല്‍ക്കത്തയിലുമായിയായിരുന്നു. വിവാഹശേഷം അടുക്കളയില്‍ പച്ചക്കറി നുറുക്കുന്ന മേശപ്പുറത്ത്‌ വച്ച്‌ കമലാ ദാസ്‌ കഥകളെഴുതി. ഇംഗ്‌ളീഷില്‍ കമലാ ദാസ്‌ എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും അവര്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ദരിദ്രനായ വേലക്കാരന്‍െറ ആത്മസംഘര്‍ഷവും വന്‍കിട നഗരത്തിലെ സമ്പന്നയായ സ്‌ത്രീയുടെ ലൈംഗിക തൃഷ്‌ണയും ആ വിരല്‍ത്തുമ്പില്‍ ഒരു പോലെ ഭദ്രമായിരുന്നു. 1999ല്‍ തന്റെ 65ാമത്തെ വയസ്‌സില്‍ മാധവിക്കുട്ടി ഇസ്‌ളാം മതം സ്വീകരിച്ചു. അങ്ങനെ മാധവിക്കുട്ടി കമലാ സുരയ്യ ആയി. താന്‍ ഇസ്‌ളാം മതത്തിലേക്ക്‌ പോയപ്പോള്‍ ഭഗവാന്‍ കൃഷ്‌ണനെയും ഒപ്പം കൊണ്ടു പോയി എന്ന വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി.
പക്ഷിയുടെ മണം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, വണ്ടിക്കാളകള്‍, തണുപ്പ്‌, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, നെയ്‌പ്പായസം, നഷ്‌ടപ്പെട്ട നീലാംബരി, ചന്ദനമരങ്ങള്‍, നീര്‍മാതളം പൂത്തകാലം എന്നിവയാണ്‌ മാധവിക്കുട്ടിയുടെ പ്രധാനകൃതികള്‍.
ആ നീര്‍മാതളം കൊഴിഞ്ഞിട്ട്‌ ഒരു വര്‍ഷമായി എന്ന വസ്‌തുത നമുക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും നമ്മുടെ ഓര്‍മ്മകളില്‍ ആ സ്‌നേഹം നിറഞ്ഞു നില്‌ക്കുന്നു. ഇനിയും കാലമെത്ര കഴിഞ്ഞാലും പ്രണയം മരിക്കാത്തിടത്തോളം കാലം ആ സ്‌നേഹം അക്ഷരക്കൂട്ടുകള്‍ക്കിടയില്‍ നിറഞ്ഞു നില്‌ക്കും.

2 comments:

  1. ഈ കമലാദളം പൊലിഞ്ഞിട്ട് ഒരു വര്‍ഷം പെയിത് തോരുന്നു ...വരികളായി സ്വരമായി ഇന്നും നമ്മുക്കിടയില്‍ അവര്‍ ശാന്തമായി ഒഴുകുകയാണ് ...സ്നേഹത്തിന്റെ മഴമേഘങ്ങളെ നമ്മള്‍ക്കായി സ്വരൂപിച്ച്, പലപ്പോഴും വേദനിക്കുന്നവരുടെ ഊഷിര ഭൂവില്‍,മഴയായി പെയിത് , പൂവിടുന്ന നിര്‍മാദളം പോലെ ....പ്രാര്‍ഥനകള്‍ മാത്രമേ പകരം വെക്കാനോള്ളൂ...പിന്നേ ഒരു കൈ കുമ്പിള്‍ സ്നേഹപുഷ്പ്പങ്ങളും.....
    http://aadhillasdiary.blogspot.com/2010/05/blog-post_28.html
    http://aadhilas-heartbeats.blogspot.com/2010/05/blog-post_28.html

    ReplyDelete
  2. സ്നേഹമാണ് തന്‍റെ മതമെന്ന് ഉറക്കെ പ്രഖ്യാപിച്ച ,സ്നേഹിക്കുവാന്‍ നമ്മളെയൊക്കെ പഠിപ്പിച്ച , നമ്മുടെ പ്രിയംകരിയായ ആമി നമ്മളെ വിട്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു . നശ്വരമായ ശരീരം മാത്രമാണ് പോയത് ; അനശ്വരമായ ആത്മാവ് നമുക്കെന്നും ഒരു പ്രചോദനമായി ഇവിടെ തന്നെയുണ്ട്‌ .ജീവിച്ചിരുന്നപ്പോള്‍ ഈ വിശ്വമഹാസാഹിത്യകാരിക്ക് അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടാതെ (കൊടുക്കാതെ ) പോയത് എന്നും ഒരു വലിയ ദുഖമായി നമ്മുടെയൊക്കെ മനസ്സിലുണ്ടാകും

    അനുസ്മരണം നന്നായിരുന്നു അഞ്ജു

    ReplyDelete