Sunday, October 24, 2010

അക്ഷരപൂജയുടെ നവരാത്രി


പ്രാചീന കാലം തൊട്ടേ തനിക്ക് കീഴടക്കാന്‍ പറ്റാത്ത ശക്തികളെയാണ് മനുഷ്യന്‍ ആരാധിച്ചിരുന്നത് .അതില്‍ അഗ്നിയും വായുവും സാഗരവും പെരുമഴയുടെ അധിപനായ ഇന്ദ്രനും നാഗങ്ങളും ഒക്കെ പെടും . എന്നാല്‍ കാലം മാറിയതോടെ ആരാധ്യ രൂപങ്ങളിലും മാറ്റം വന്നു. ശിവ ഭക്തരായ ശൈവരും വിഷ്ണു ഭക്തരായ വൈഷ്ണവരും ഉണ്ടായി . അതുകഴിഞ്ഞ് സ്ത്രി രൂപയായ "ശക്തിയെ" ആരാധിക്കാന്‍ തുടങ്ങി കാലം മാറിയപ്പോള്‍ പലതും മനുഷ്യര്‍ കീഴടക്കി പലതിനും ശാസ്ത്രിയ വിശകലനം ഉണ്ടായി .എന്നാലും മനുഷ്യമനസ്സില്‍ പതിഞ്ഞു പോയ ബിംബങ്ങള്‍ക്ക് മാറ്റമുണ്ടായില്ല . തങ്ങള്‍ സ്വായത്തമാക്കിയ കഴിവുകളേയും കീഴടക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെപ്പോലും അവര്‍ പൂജിച്ചു കല ദൈവീകം ആണെന്നും അക്ഷരങ്ങള്‍ വരദാനം ആണെന്നും അവന്‍ തിരിച്ചറിഞ്ഞു . നാവിന്‍ തുമ്പില്‍ നടനമാടിയും വിരല്‍ത്തുമ്പില്‍ അക്ഷരപ്പുക്കളയും പൊലിഞ്ഞും അനുഗ്രഹം ചൊരിഞ്ഞ സരസ്വതീദേവിയെ നമ്മള്‍ എല്ലാ വര്‍ഷവും പൂജിക്കുന്നു ഒന്‍പതു രാത്രികളും പത്തു പകലുകളുമായി ഉള്‍പ്പെടുന്നതാണ് നവരാത്രി പൂജ .

ശക്തിയുടെ ഒന്‍പതു രൂപങ്ങളെയാണ്‌ ആ ദിവസങ്ങളില്‍ ആരാധിക്കുന്നത് . :"ദുര്ഗ , ഭദ്രകാളി , അംബ , അന്നപൂര്‍ണ , സര്‍വ്വമംഗള , ഭൈരവി , ചണ്ഡിക , ലളിത ഭവാനി , മൂകാംബിക " എന്നിവയാണ് ശക്തിയുടെ വിവിധ രൂപങ്ങള്‍ . ഭാരതത്തിന്റെ കിഴക്ക് വശത്ത്‌ ഈ ഉത്സവത്തെ ദുര്ഗാപൂജയെന്നും പടിഞ്ഞാറുള്ളവര്‍ നവരാത്രി എന്നും വിളിക്കുന്നു . ഉത്തരേന്ത്യയില്‍ ഈ സമയം ദസറയാണ് . ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയില്‍ അവര്‍ രാമലീല ആഘോഷിക്കുന്നു . തിന്മക്കു മേല്‍ നന്മ കൈവരിച്ച വിജയമാണ് ദസറ നല്‍കുന്ന സന്ദേശം . തമിഴ്‌നാട്ടില്‍ ഒന്‍പതു ദിവസവും വിവിധ രൂപങ്ങള്‍ നിരത്തി ബൊമ്മ കൊലു ഒരുക്കുന്ന പതിവും ഉണ്ട് കേരളത്തില്‍ മുന്നു ദിവസമാണ് പൂജ .; ദുര്‍ഗ്ഗാഷ്ടമി , മഹാനവമി , വിജയദശമി ,. നവമി ആയുധ പൂജയുടെ ദിവസമാണ് . സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ വിളക്ക് കത്തിച്ച് പൂജ ഒരുക്കും . അതില്‍ പുസ്തകങ്ങളും പണിയായുധങ്ങളും ഉള്‍പ്പെടും .വടക്കന്‍ കേരളത്തിനേക്കളും പൂജവയുപ്പിനു പ്രാധാന്യം തെക്കന്‍ കേരളത്തിനാണ്.

നവരത്രിയോടനുബന്ധിച്ചു തിരുവനതപുരത്ത് നുറ്റണ്ടുകളായി അതിന്റെ മാറ്റ് നഷ്ടപ്പെടാതെ നടക്കുന്ന ഒരു പ്രത്യേക ആഘോഷമുണ്ട് . തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന മുന്നു വിഗ്രഹങ്ങളെ കേരള സര്‍ക്കാര്‍ ആദരവോടെ സ്വീകരിച്ച് ഒന്‍പതു ദിവസം മുന്നു ക്ഷേത്രങ്ങളി ലായി പ്രതിഷ്ടിച്ചു ആരാധിക്കുന്ന ഒരു ചടങ്ങുണ്ട് .കമ്പരാമായണത്തിന്റെ കര്‍ത്താവായ കമ്പര്‍ വച്ചാരാധിച്ചിരുന്ന സരസ്വതീ വിഗ്രഹം , സുചീന്ദ്രത്തെ മുന്നുറ്റി നങ്ക. വേളിമല മുരുകന്‍ എന്നീ വിഗ്രഹങ്ങളെ വളരെ ആഘോഷത്തോടെയും ആദരവോടെയും ആര്ഭാടത്തോടെയുമാണ് തമിഴ്‌നാട്ടില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്ത് എത്തിക്കുന്നത് . സരസ്വതീ ദേവിയെ ആനപ്പുറത്തും മുന്നുറ്റി നങ്കയെ പല്ലക്കിലും കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തുമാണ് എത്തിക്കുന്നത് സരസ്വതീ ദേവിയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലും മുന്നുറ്റി നങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല സുബ്രമണ്യ ക്ഷേത്രതിലുമായി കുടിയിരുത്തുന്നു . കേരളത്തിന്റെ തലസ്ഥാനമാണ്‌ തിരുവനന്തപുരം എന്നാല്‍ തിരുവിതാംകൂറും അതിനുമുന്‍പ്‌ വേണാട് സ്വരൂപവുമായിരുന്നു. അന്ന്‌ തുടങ്ങിയ പതിവാണ് ഈ നവരാത്രി ആഘോഷം . തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴുനാട്ടിന്റെ ഭാഗമായ പദ്മനഭാപുരമയിരുനു. പദ്മനാഭപുരം കൊട്ടാരത്തില്‍ ഉപ്പിരിയക്ക മാളികയില്‍ വച്ചാണ് ഈ ആഘോഷത്തിന്റെ ഭാഗമായ തിരുവിതാകൂര്‍ രാജാവിന്റെ : "ഉടവാള്‍ കൈമാറ്റം" എന്ന പ്രധാന ചടങ്ങ് നടക്കുന്നത് . നവരാത്രി മണ്ഡപത്തില്‍ ഒന്‍പതു ദിവസങ്ങളിലും സംഗീതകച്ചേരി നടക്കാറുണ്ട് . സ്വാതിതിരുന്നാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ ഒന്‍പതു രാഗങ്ങള്‍ ആണ്‌ പാടുന്നത് ."ശങ്കരാഭരണം , കല്യാണി , സാവേരി , നാട്ടക്കുറിഞ്ഞി , തോടി, ഭൈരവി ,പന്തുവരാളി , ശുദ്ധസാവേരി , ആരഭി" എന്നിവയാണ് ഒന്‍പതു രാഗങ്ങള്‍ . പണ്ട് മൂഡനായ കാളിദാസന് വാഗ്ദേവത അനുഗ്രഹം കൊടുത്ത കഥയുണ്ട് . അതുപോലെ അക്ഷരങ്ങളെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന വിശ്വാസവുമുണ്ട് . ആ വിശ്വാസമാണ് നവരാത്രി ആഘോഷത്തിന് പിന്നില്‍...

എല്‍സമ്മ "ആണ്‍കുട്ടി" തന്നെ











ഗ്രാമ നന്മയിലേക്ക് ക്യാമറ തുറക്കുന്ന മറ്റൊരു ലാല്‍ജോസ് ചിത്രം കൂടി. മീശമാധവനിലൂടെ ചേക്ക് എന്ന സങ്കല്‍പ്പ ഗ്രാമത്തിന്‍റെ കഥ പറഞ്ഞു കൊട്ടകകളെ ഉത്സവപ്പറമ്പാക്കിയ ലാല്‍ജോസ് ഇത്തവണ ബാലന്‍പിള്ള സിറ്റി എന്ന ഹൈറേഞ്ച് ഗ്രാമത്തിന്‍റെ കഥയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പറയുന്നത്.


ബാലന്‍പിള്ള സിറ്റിയില്‍ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയുള്ള ആണിന്റെ തന്റേടമുള്ള എല്‍സമ്മ ജീവിക്കുന്നു. ഒരു പത്രത്തിന്‍റെ പ്രാദേശിക ലേഖികയും ഏജന്റുമാണ് എല്‍സമ്മ. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ഓരോ അനീതിക്കെതിരെയും എല്‍സമ്മ പത്രത്തിലൂടെ പ്രതികരിക്കുന്നു. ക്ഷീര കര്‍ഷകനായ പാലുണ്ണിക്ക് എല്‍സമ്മയോട് പ്രണയമാണ്, പക്ഷേ അതു തുറന്നു പറയാന്‍ അയാള്‍ക്ക് ധൈര്യമില്ല. നാട്ടിലെ പണക്കാരനും എല്‍സമ്മയുടെ പിതൃതുല്യനുമായ പാപ്പന്‍ വഴി ആ ഇഷ്ടം അറിയിക്കാന്‍ പാലുണ്ണി ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വിജയിക്കുന്നില്ല. പാപ്പന്‍റെ കൊച്ചുമകന്‍ എബിയുടെ വരവോടെ കഥാഗതിയില്‍ മാറ്റമുണ്ടാകുന്നു. അതു വരെ നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരുന്ന കഥയില്‍ വില്ലത്തരവും സെന്റിമെന്‍സുമൊക്കെ കടന്നു വരുന്നു. ഗ്രാമത്തിന്‍റെ നിഷ്‌കളങ്കതയിലേക്ക് നാഗരികതയുടെ പൊള്ളത്തരങ്ങളുമായി എത്തുന്ന കുറച്ചു ചെറുപ്പക്കാരുടെ കുസൃതികളിലൂടെയാണ് കഥ വികസിക്കുന്നത്.

അഭിനേതാക്കളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി. പുതുമുഖത്തിന്‍റെ യാതൊരു വിധ പതര്‍ച്ചയുമില്ലാതെയാണ് ആന്‍ അഗസ്റ്റിന്‍ എല്‍സമ്മ എന്ന കഥാപാത്രം ഭദ്രമാക്കിയത്. വക്രബുദ്ധിയും കുടിലതയുമുള്ള പഞ്ചായത്ത് മെമ്പര്‍ രമണനെ ജഗതി ശ്രീകുമാറും നാട്ടിലെ വ്യാജവാറ്റുകാരനും ചെറുകിട അബ്കാരിയുമായ കരിപ്പള്ളിയില്‍ സുഗുണനെ വിജയരാഘവനും പഞ്ചായത്ത് തൂപ്പുകാരി സൈനബയെ സുബിയും അവതരിപ്പിച്ചു.

അഭിനയത്തില്‍ ഏറെ മികവു പുലര്‍ത്തി എബിയെ അവതരിപ്പിച്ച ഇന്ദ്രജിത്ത് വേറിട്ട്‌ നിന്നു . ഹാസ്യവും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഇന്ദ്രജിത്ത് തന്മയത്തോടെ അവതരിപ്പിച്ചു. മണിക്കുട്ടന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് ഈ ചിത്രത്തിലെ ജെറി. ചോകേ്‌ളറ്റ് നായക പരിവേഷങ്ങളില്‍ നിന്ന് കുഞ്ചാക്കോ ബോബന് ലഭിച്ച മോചനമാണ് എല്‍സമ്മയിലെ പാലുണ്ണി. സ്വന്തമായി സിറ്റിയുള്ള ബാലന്‍പിള്ളയെ അവതരിപ്പിച്ചത് ജനാര്‍ദ്ദനനും പാപ്പനെ അവതരിപ്പിച്ചത് നെടുമുടി വേണുവുമാണ്. ചിലയിടങ്ങളില്‍ കഥയ്ക്ക് ഒരുപാട് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. എന്നാലും സിന്ധുരാജ് തിരക്കഥയോട് പരമാവധി നീതി പുലര്‍ത്തി.

ചിത്രീകരണത്തിന്‍റെ മികവു എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ എല്‍സമ്മയിലും കാണാം. ലാല്‍ജോസിന്‍റെ പതിവു ശൈലിയിലാണ് എല്‍സമ്മയും എന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ തിരിച്ചു വരുന്നു എന്ന നല്ല സൂചനയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി നല്കുന്നത്. അതോടൊപ്പം സുപര്‍ താര ബഹളങ്ങള്‍ക്കപ്പുറത്ത് സിനിമ ഒരിക്കല്‍ കൂടി സംവിധായകന്‍റെ കലയായി മാറുന്നു എന്ന ശുഭസൂചനയും എല്‍സമ്മയിലൂടെ വീണ്ടും മലയാളത്തില്‍ എത്തുന്നു .

Friday, July 2, 2010

കഥയുടെ കസ്‌തൂരിമാന്‍


ലോഹിതദാസ്‌ വിട പറഞ്ഞിട്ട്‌ ഒരു വര്ഷം

മഴ പെയ്‌തുതോര്‍ന്ന സായന്തനത്തില്‍ മലയാളിയുടെ മനസ്‌സിലേക്ക്‌ കടന്നുവന്ന്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞുതന്ന്‌ ഒടുവില്‍ മഴയുള്ള ഒരുനേരത്ത്‌ ആരോടും പറയാതെ പടിയിറങ്ങിപ്പോയ കഥാകാരനാണ്‌ ലോഹിതദാസ്‌.


മനുഷ്യബന്ധങ്ങളുടെ, നേര്‍ത്ത വികാരങ്ങളുടെ സൂക്ഷ്‌മമായ ആവിഷ്‌കാരം ലോഹിതദാസിന്റെ എല്ലാ കഥകളിലും കാണാം. വ്യക്തിബന്ധങ്ങളുടെ അഴിയാക്കുരുക്കുകള്‍ പലപ്പോഴും ലോഹിയുടെ കഥകളിലൂടെ നമ്മെ ശ്വാസം മുട്ടിക്കും. ഇതു നമ്മുടെ കഥയല്ലേ എന്നു തോന്നിക്കുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍ ലോഹിതദാസ്‌ തന്റെ കഥകളില്‍ തന്മയത്വത്തോടെ ഒരുക്കിവച്ചു.
1955 മേയ്‌ പത്താം തീയതി ചാലക്കുടിയില്‍ ജനിച്ച ലോഹിതദാസ്‌ ചെറുകഥാകൃത്താകാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. എന്നാല്‍ തന്റെ ലോകം വേറെയാണെന്ന്‌ ലോഹിതദാസ്‌ തിരിച്ചറിഞ്ഞു. 1986ല്‍ അദ്ദേഹം മലയാളനാടകവേദിയിലേക്ക്‌ കടന്നുവന്നു. തന്‍െറ അക്ഷരങ്ങള്‍ ദൃശ്യഭാഷയ്‌ക്കാണ്‌ ഇണങ്ങുന്നത്‌ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ്‌ മലയാള ചലച്ചിത്രലോകത്തിന്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌.
സിബി മലയില്‍ സംവിധാനം ചെയ്‌ത തനിയാവര്‍ത്തനത്തിന്‌ തിരക്കഥ എഴുതിക്കൊണ്ടാണ്‌ ലോഹിതദാസ്‌ സിനിമാലോകത്തേക്ക്‌ കടന്നുവന്നത്‌. ഭ്രാന്തനെന്നു മുദ്ര കുത്തപ്പെട്ട ബാലന്‍ മാഷിനെ അതിഭാവുകത്വമില്ലാതെയാണ്‌ ലോഹിതദാസ്‌ നമുക്ക്‌ പരിചയപ്പെടുത്തിയത്‌. ചെറിയ വികാരവ്യതിയാനങ്ങള്‍ പോലും ഭ്രാന്തിന്റെ ലക്ഷണമായി കണക്കാക്കി സമൂഹം അയാളെ ഒറ്റപ്പെടുത്തിയപ്പോള്‍ അയാളുടെ അമ്മ അയാള്‍ക്ക്‌ വിഷം കൊടുത്തു കൂടെ മരിക്കുന്നു.`മോനെ നിന്റെ മക്കള്‍ ഭ്രാന്തന്‍ ബാലന്റെ മക്കളായി ജീവിക്കണോ?` എന്ന തനിയാവര്‍ത്തനത്തിലെ അവസാന സംഭാഷണം മാത്രം മതി ലോഹിതദാസ്‌ എന്ന പ്രതിഭയെ മനസ്സിലാക്കാന്‍ .
സിബി മലയിലിനു വേണ്ടി അദ്ദേഹം പിന്നെയും തൂലിക ചലിപ്പിച്ചു. ആ കൂട്ടുകെട്ടില്‍നിന്ന്‌ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ നമുക്ക്‌ ലഭിച്ചു. ഇടവഴിയില്‍ ജീവിതം നഷ്‌ടപ്പെട്ടു പോയ സേതുമാധവന്റെ കഥ നാം കിരീടത്തിലും ചെങ്കോലിലും വേദനയോടെ കണ്ടു. ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയും ഭരതവും കമലദളവും സസ്‌നേഹവും അമരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കാരുണ്യവും ലോഹിതദാസിന്റെ എടുത്തു പറയേണ്ട തിരക്കഥകളാണ്‌.

1997ല്‍ ഭൂതക്കണ്ണാടിയിലൂടെ അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞു. ആ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലോഹിതദാസിനെ തേടിയെത്തി. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്‌, ജോക്കര്‍ എന്നിവ ലോഹിതദാസിന്റെ സംവിധാന മികവുകൊണ്ട്‌ ശ്രദ്ധേയമായ സിനിമകളാണ്‌. ആഖ്യാനശൈലി കൊണ്ട്‌ മനോഹരമായ കസ്‌തൂരിമാന്‍ നിര്‍മ്മിച്ചതും അദ്ദേഹം തന്നെയാണ്‌. കാവ്യസുന്ദരമായ പ്രണയകഥ പറയുന്ന നിവേദ്യമാണ്‌ ലോഹിതദാസിന്‍െറ അവസാനത്തെ സിനിമ.

2009 ജൂണ്‍ 29ന്‌ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന്‌ ലോഹിതദാസിനെ നമുക്കിടയില്‍ നിന്ന്‌ തിരിച്ചു വിളിച്ചു. എങ്കിലും നാം പ്രതീക്ഷിക്കുന്നു; ലക്കിടിയിലെ വീട്ടിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടന്ന്‌ മഴ കണ്ടു കൊണ്ട്‌ ലോഹിതദാസ്‌ ഇപ്പോഴും കഥ എഴുതുന്നുണ്ടാകുമെന്ന്‌...

`രാവണ്‍` പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല


ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ രാവണ്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. രാവണ്‍ എന്നാണ്‌ ചിത്രത്തിന്റെ പേരെങ്കിലും അതിന്‌ ഐതിഹ്യവുമായി യാതൊരു സാമ്യവുമില്ല. മണിരത്‌നത്തിന്റെ കഴിവും ടീം വര്‍ക്കും ചിത്രത്തിന്റെ പുറകില്‍ ഉണ്ടെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ അത്യന്തം നാടകീയമായ ദൃശ്യങ്ങള്‍ പലപ്പോഴും ചിത്രത്തിന്റെ താളം നഷ്‌ടപ്പെടുത്തുന്നു.

ഉത്തരേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിലെ പൊലീസുദ്യോഗസ്ഥനായ ദേവിന്റെ (വിക്രം) ഭാര്യ രാഗിണിയെ (ഐശ്വര്യ റായ്‌) ആദിവാസി നേതാവായ ബീര (അഭിഷേക്‌ ബച്ചന്‍) തട്ടിക്കൊണ്ടു പോകുന്നു. ദേവ്‌ തന്‍െറ വിശ്വസ്‌തനായ ലഫ്‌റ്റനന്റ്‌ ഹേമന്തിനൊപ്പം (നിഖില്‍ ദ്വിവേധി) ഫോറസ്‌റ്റ്‌ ഗാര്‍ഡ്‌ സഞ്‌ജീവനിയുടെ (ഗോവിന്ദ) സഹായത്തോടെ തന്റെ ഭാര്യയെ അന്വേഷിച്ച്‌ യാത്ര തിരിക്കുന്നു. കൊടുങ്കാട്ടില്‍ വച്ച്‌ ദേവും ബീരയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു.

ഇതിഹാസ കഥയായ രാമായണത്തിന്‌ തന്റേതായ ഒരു ആഖ്യാനം നല്‍കാന്‍ മണിരത്‌നം ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. രാമന്‌ രാവണനാകാനും രാവണന്‌ രാമനാകാനും കഴിയുമെന്ന്‌ അദ്ദേഹം ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്‍െറ ആദ്യ പകുതിയില്‍ ബീരയെ അന്വേഷിച്ചുള്ള ദേവിന്‍െറ യാത്രയാണ്‌ കാണിക്കുന്നത്‌. ഒരു പരിധി കഴിയുമ്പോള്‍ അത്‌ പ്രേക്ഷകരെ ബോറടിപ്പിക്കുന്നു. ബീരയുടെയും കൂട്ടരുടെയും യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതില്‍ മണിരത്‌നം പരാജയപ്പെട്ടു. ശരിക്കും അവര്‍ നക്‌സലുകളാണോ അതോ ആധുനിക ലോകത്തെ റോബിന്‍ഹുഡ്‌ സംഘമാണോ എന്ന ചിന്ത പ്രേക്ഷകരെ ഉടനീളം അലട്ടുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ആവേശമാകുന്നു. അസാധാരണമായ അന്ത്യമാണ്‌ ചിത്രത്തില്‍ നമ്മെ കാത്തിരിക്കുന്നത്‌. രാഗിണിക്ക്‌ ബീരയോടുള്ള കാഴ്‌ചപ്പാടില്‍ ഉണ്ടാകുന്ന മാറ്റം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
അഭിഷേകിന്റെ നല്ലൊരു കഥാപാത്രമായി ബീരയെ കണക്കാക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. ഐശ്വര്യയും രാവണില്‍ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്‌ച വച്ചിട്ടില്ല എന്നു വേണം പറയാന്‍. ബീരയോടുള്ള കാഴ്‌ചപ്പാടില്‍ രാഗിണിക്കുണ്ടാകുന്ന മാറ്റം അവിസ്‌മരണീയമാക്കാന്‍ ഐശ്വര്യയ്‌ക്ക്‌ സാധിച്ചില്ല. എന്നാല്‍ ബീരയുടെ സഹോദരിയുടെ വേഷം പ്രിയാമണിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

സാധാരണ സിനിമകളിലൊന്നും കാണാത്ത കേരളത്തിലെ നിബിഡ വനങ്ങളിലാണ്‌ രാവണിന്റെ ചിത്രീകരണം നടന്നത്‌. അപകടസാധ്യതയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടവും ചിത്രത്തിന്‌ പശ്‌ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്‌.
എ ആര്‍ റഹ്‌മാന്‍െറ മാസ്‌മരസംഗീതം ചിത്രത്തില്‍നിറഞ്ഞു നില്‌ക്കുന്നുണ്ട്‌.എങ്കിലും കോടികളുടെ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ പ്രഗല്‌ഭനായ ഒരു സംവിധായകന്റെ ചിത്രത്തില്‍ നിന്നും ഇതിലേറെ നാം പ്രതീക്ഷിച്ചിരുന്നു.

കഥ, സംവിധാനം :

മണിരത്നംഅഭിനേതാക്കള്‍ : അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, വിക്രം, ഗോവിന്ദ, പ്രിയാമണിസംഗീതം : എ ആര്‍ റഹ്മാന്‍ക്യാമറ : സന്തോഷ്‌ ശിവന്‍

Friday, June 18, 2010

പുഴകളില്‍ മഴ വീഴുമ്പോള്‍..........

‍പുഴയില്‍ മഴ പെയ്യുന്നതു കാണാന്‍ എന്തു രസമാണ്‌.....

തിരുവിതാംകൂറിന്‍െറ ചരിത്രത്തില്‍ നിറഞ്ഞൊഴുകുന്ന നെയ്യാറില്‍ മഴ പെയ്യുന്നതു കണ്ടുവളരാന്‍ ബാല്യത്തില്‍ ഭാഗ്യം കിട്ടിയിരുന്നു. പിന്നീട്‌ ഇന്ത്യയിലെ ഏറ്റവും പച്ചപ്പാര്‍ന്ന ഐ ടി കെട്ടിടത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും ആ ഭാഗ്യം കിട്ടി. എന്താണെന്നോ? പുഴയില്‍ മഴ പെയ്യുന്നത്‌ കാണാന്‍.



പേരില്‍ പോലും സൗന്ദര്യം തുളുമ്പുന്ന പുഴകളുടെ പേരാണ്‌ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ കെട്ടിടങ്ങള്‍ക്ക്‌.നമുക്ക്‌ പരിചിതം നെയ്യാറും കരമനയാറും വാമനപുരം നദിയുമൊക്കെയായിരുന്നു. പിന്നെ പാഠപുസ്‌തകങ്ങളില്‍ കേട്ടു മനസ്സില്‍ പതിഞ്ഞ നിളയും പെരിയാറും... കേരളത്തിലെ മനോഹരികളായ പുഴകളെല്ലാം ടെക്‌നോപാര്‍ക്കിലുണ്ട്‌. തേജസ്വിനിയും ഭവാനിയും പമ്പയും പെരിയാറും നിളയും ഗായത്രിയും ചന്ദ്രഗിരിയുമെല്ലാം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ അകലെയായി കാര്യവട്ടത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഐ ടി സ്‌ഥാപനം സ്‌ഥിതി ചെയ്യുന്നുണ്ടെന്ന്‌ പരിചയമില്ലാത്തവര്‍ക്ക്‌ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. അതാണ്‌ ടെക്‌നോപാര്‍ക്കിന്‍െറ പ്രത്യേകതയും. പുല്‍പ്പരപ്പുകള്‍, കുറ്റിച്ചെടികള്‍, പേരറിയാത്ത വലിയ വൃക്ഷങ്ങള്‍. ഇവയ്‌ക്കിടയില്‍ തലയെടുപ്പോടെ നില്‌ക്കുന്ന കെട്ടിടങ്ങള്‍. എന്നാല്‍ അവയൊന്നും തന്നെ കണ്ണുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുമില്ല.



ടെക്‌നോപാര്‍ക്കിലെ പുഴകള്‍ക്ക്‌ മേലെ മഴ പെയ്യുന്നത്‌ ആദ്യമായി കണ്ടത്‌ ഇപ്പോഴും മനസ്‌സിലുണ്ട്‌. അപ്രതീക്ഷിതമായി പെയ്‌ത ഒരു വേനല്‍മഴയില്‍ നനഞ്ഞ സന്ധ്യ. ആ സായന്തനത്തിലെ മഴയ്ക്ക്‌ എന്ത് രസമായിരുന്നു...മഴയത്തും ഭവാനിയില്‍ തിരക്കായിരുന്നു. വിശാലമായ പാര്‍ക്കിംഗ്‌ സ്‌ഥലത്ത്‌ നല്ല തിരക്ക്‌. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെ ശ്രദ്ധിക്കാതെ അടുക്കളയില്‍ തിരക്കിട്ട്‌ പണിയുന്ന അമ്മയുടെ മുഖമാണ്‌ ഭവാനിക്ക്‌.പുണ്യനദി പമ്പയ്‌ക്ക്‌ സാത്വിക ഭാവമാണ്‌. ടെക്‌നോപാര്‍ക്കിലെ പമ്പയും അങ്ങനെയാണെന്ന്‌ തോന്നും. മഴ പെയ്യുന്നതൊന്നും താന്‍ അറിയുന്നില്ലെന്ന ഭാവത്തില്‍ വീടിന്റെ പൂമുഖത്തെ ചാരുകസേരയില്‍ കിടക്കുന്ന കാരണവരുടെ ഭാവമാണ്‌ പമ്പയ്‌ക്ക്‌.എന്നാല്‍ പെരിയാര്‍ അങ്ങനെയൊന്നുമല്ല. കുണുങ്ങിക്കുണുങ്ങി എത്തുന്ന മഴയെ പ്രതീക്ഷയോടെ നോക്കുന്ന, കോരിച്ചൊരിയുന്ന മഴയെ അതിശയത്തോടെ കാണുന്ന കണ്മഷിയും മുല്ലപ്പൂക്കളും കുപ്പിവളകളും അണിഞ്ഞ കൗമാരക്കാരിയുടെ മനസ്സാണ്‌ പെരിയാറിന്‌.വറ്റാത്ത ഉറവ പോലെ മഴയുടെ താളം ഉള്ളില്‍ സൂക്ഷിക്കുന്ന കര്‍ഷകന്റെ ആത്മഹര്‍ഷത്തിന്റെ നിഗൂഢഭാവമാണ്‌ നിളയ്‌ക്ക്‌. ഞാന്‍ വരുന്നു എന്ന്‌ ഓര്‍മ്മിപ്പിച്ച്‌ ആ മഴ കര്‍ഷകനെ എത്ര മാത്രം മോഹിപ്പിച്ചിരിക്കും.ഇരുകൈയും നീട്ടിയാണ്‌ ചന്ദ്രഗിരി മഴയെ സ്വീകരിക്കുന്നത്‌. മഴയത്ത്‌ കളിവള്ളം ഒഴുക്കുന്ന കുട്ടികളെ പോലെ മഴയുടെ ഓരോ തുള്ളിയെയും ചന്ദ്രഗിരി ഹര്‍ഷത്തോടെയാണ്‌ സ്വീകരിക്കുന്നത്‌.പേരു പോലെ തന്നെ ഗായത്രി സുന്ദരിയാണ്‌. കുസൃതിയോടെ കരുണയോടെ മഴയെ കാത്തിരിക്കുന്ന ബാലിക.ടെക്‌നോപാര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമാണ്‌ ഞങ്ങളുടേത്‌. മറ്റു കെട്ടിടങ്ങള്‍ക്കും പച്ചപ്പുകള്‍ക്കുമിടയിലും തേജസോടെ നില്‌ക്കുന്ന ഞങ്ങളുടെ സ്വന്തം തേജസ്വിനി!

പതിനൊന്നു നിലയുള്ള ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ നോക്കിയാല്‍ തിരുവനന്തപുരത്ത്‌ മഴ പെയ്യുന്നത്‌ കാണാം. ശംഖുമുഖത്തെ കടലിനു മേലും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മേലെയും വൃക്ഷത്തലപ്പുകള്‍ക്കു മേലെയും പെയ്‌തിറങ്ങുന്ന മഴത്തുള്ളികള്‍. അവിടെ നിന്ന്‌ നോക്കിയാല്‍ ടെക്‌നോപാര്‍ക്കിലെ തിരക്ക്‌ കാണാം.ഇരുട്ടു പരന്നു തുടങ്ങിയ വീഥിയില്‍, തോരാത്ത മഴയില്‍ കൂടണയാന്‍ വെമ്പുന്ന കിളികളെ പോലെ ചെറുപ്പക്കാര്‍ തിരക്കുകൂട്ടുന്നു. പക്ഷേ, ഞങ്ങള്‍ക്ക് എന്തൊക്കെയോ നഷ്‌ടപ്പെടുകയാണ്‌, പുതുമണ്ണിന്റെ മണവും മഴയുടെ താളവും തണുപ്പുമെല്ലാമുള്ള ഒരു മഴക്കാലം നമുക്കിനി എന്നാണു കിട്ടുക?

തൂലികയെ സ്നേഹിച്ച മഴ


പ്രണയാര്‍ദ്രമായ ‍ആകാശം ഭൂമിക്കു നല്‍കിയ വരദാനമാണ് മഴ. സ്വപ്നം പോലെ, ഉരുകുന്ന ഭൂഹൃദയത്തിനു മേല്‍ മഴയുടെ ഇളം സ്പര്‍ശം. കാതോര്‍ത്തിരുന്നതു പോലെ മഴത്തുള്ളികളുടെ നനുത്ത ശബ്ദം. കാലം കാത്തിരുന്നതു പോലെ പുതുമണ്ണിന്റെ മണം, ആ മണം പാമ്പുകള്‍ക്കാണ് ഏറെ ഇഷ്ടമെന്നു കേട്ടിട്ടുണ്ട്. ഈ മഴയുടെ ഒരുക്കുന്ന താളമറിഞ്ഞു അതില്‍ അനുഭൂതി കൊണ്ട് കരഞ്ഞു ചിരിച്ചു അതിനെ കടലാസിലേക്ക് പകര്‍ത്തിയ , അക്ഷരങ്ങളിലൂടെ മഴപെയ്യിച്ച അല്ലെങ്കില്‍ മഴ അക്ഷരത്തെ പെയ്യിച്ച എത്രയോ നിമിഷങ്ങള്‍ നമ്മുടെ ഭാഷയിലില്ലേ ?


കവി ഭാവനയില്‍ മഴ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ്. ഒരിക്കെലെങ്കിലും മഴസ്വപ്നങ്ങളെ തൊട്ടു തലോടി പോകാത്ത ഏതെങ്കിലും എഴുത്തുകാരന്‍ ഉണ്ടാകുമോ? കാളിദാസന്‍ മഴമേഘങ്ങളെ ദൂതുമായി തന്റെ പ്രണയിനിയുടെ അരികിലേക്ക് അയച്ചില്ലേ? മേഘസന്ദേശത്തിലെ നായകന്‍ നീര്‍മേഘം തന്നെയല്ലേ?

രാമായണത്തില്‍ സീതാസ്വയംവര ഭാഗത്തില്‍ രാമന്‍ വില്ലൊടിച്ചപ്പോള്‍ ഇടി വെട്ടുന്ന ശബ്ദം പോലെ തോന്നിയെന്നും, അതുകേട്ടു രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ നടുങ്ങിയെന്നും മൈഥിലി മയില്‍പ്പേടയെപ്പോലെ സന്തോഷിച്ചെന്നും പറയുന്നു.

ശപിക്കപ്പെട്ട ഭൂമിയായ, ലോമപാദ രാജാവിന്റെ അംഗരാജ്യത്തില്‍ മഴ പെയ്യിക്കാന്‍ ഋഷ്യശൃംഗന്‍ എത്തിയ മഹാഭാരത കഥ അറിയാത്തവര്‍ ചുരുക്കം.

"അന്നാദ്ഭവന്തി ഭൂതാനി പനര്‍ജന്യാദന്നസംഭവാ:
യജ്ഞാഭാവതി പനര്‍ജന്യോ യജ്ഞ: കര്മാസുമുദ്ഭവ:"

അന്നത്തില്‍ നിന്ന് ഭൂതങ്ങള്‍ ഉണ്ടാവുന്നു. മഴയില്‍ നിന്ന് അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്ന് മഴയുണ്ടാവുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നുണ്ടാവുന്നു എന്നാണ് ഗീതയില്‍ മഴയെപ്പറ്റി പറയുന്നത്. അന്നത്തെ പ്രദാനം ചെയ്യുന്ന അന്ന ദായിനി ആണ് മഴ . അതോടൊപ്പം മഴയെ ആശ്രയിച്ചിരുന്ന പ്രാചീന ഭാരതീയ സംസ്കാരത്തിന്റെ പാരിച്ചേദവും നമുക്ക് കാണാം ഈ വരികളില്‍ .


തിരുവിതാംകൂറിലെ പനയ്ക്കും കൈതപ്പൂവിനും മഴയ്ക്കും എന്തിനു യക്ഷിയ്ക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ ഓരോ അക്ഷരത്തിനും മഴയുടെ സൌന്ദര്യമുണ്ട്. സുഭാദ്രക്ക് പോലും ...!


ഇന്നലെ ജാലകത്തിലൂടെ ഞാന്‍ കണ്ട മഴയുടെ ഭാവം എന്തായിരുന്നു. അതൊരു കൂട്ടുകാരിയുടെതാണോ ? അതോ ഭ്രാന്തിയുടെതോ? മഴയുടെ ഏറ്റവും തെളിച്ചമാര്‍ന്ന ചിത്രങ്ങളില്‍ ഒന്നില്‍ സുഗതകുമാരി വരച്ചിട്ട രാത്രിമഴ.

" രാത്രി മഴ ഇന്നെന്റെ സൗ ഭാഗ്യ രാത്രികളില്‍... "
മഴയും കവയിത്രിയും തമ്മിലുള്ള തന്മയീഭാവം! ഇവിടെ മഴ തന്റെ കൂട്ടുകാരിയാവുന്നു. അവസാനം ആ ത്രിചിഅരിവില്‍ നാം എത്തുന്നു ഞാനും ഇത് പോലെ തന്നെയാണ് . രാത്രി മഴയെ പോലെയാണ് ...

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലംബരിയില്‍ ഒരു മനോഹരരംഗമുണ്ട്. പാട്ടുപാടി മഴ പെയ്യിക്കാന്‍ പറ്റുമോ എന്ന്‌ ശാസ്ത്രികളോട് സുഭദ്ര ചോദിക്കുമ്പോള്‍, തന്റെ മനസ്സില്‍ മഴ പെയ്യിക്കാന്‍ പറ്റുമെന്നാണ് അദേഹം ഉത്തരം പറയുന്നത്.

ടി പദ്മനാഭന്റെ 'കാലവര്‍ഷം' എന്ന ചെറുകഥയില്‍, ഒരു മഴക്കിടയില്‍ തന്റെ കൊച്ചു ആരാധികയെ ആദ്യമായി കണ്ടുമുട്ടുന്ന ഒരു എഴുത്തുകാരന്റെ മനസ്സാണ് പ്രതിപാദിക്കുന്നത്. ആ എഴുത്തുകാരന്റെ വാത്സല്യവും പെണ്‍കുട്ടിയുടെ ആരാധനയും മഴത്തുള്ളികളായി അവര്‍ക്കിടയില്‍ പെയ്യുന്നു. തന്റെ കൊച്ചു കുട എഴുത്തുകാരന് നല്‍കി ആ പെണ്‍കുട്ടി മഴ നനയുകയാണ്‌.

പെരുമഴ കൊണ്ട് പുഴ നീന്തിക്കടന്നും പ്രേയസിക്ക് പൂവന്‍ പഴവുമായെത്തുന്ന നായകന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കാന്‍ ബഷീര്‍ കൂട്ടുപിടിക്കുന്നത് ഈ വഴക്കാളി മഴയെയാണ് . ലില്ലി എന്ന കുഞ്ഞു പെങ്ങള്‍ക്ക് കുട വാങ്ങാനായി തെരുവിലേക്കിറങ്ങിയ ബേബിയും മഴ എന്ന ബിംബത്തിലൂടെ കഥപറയാന്‍ മുട്ടത്തുവര്‍ക്കി കരുതിവച്ച കഥാപത്രമാണ്‌. മഴയുടെ ചങ്ങാതികളായ ‌ കുടകള്‍. മഴ നനയാതെ മഴ ആസ്വദിക്കാന്‍ നാമോരോരുത്തരും ആശ്രയിക്കുന്ന ആ കുടകളോടുള്ള അഭിനിവേശമാണ് 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന വര്‍ക്കിയുടെ നോവല്‍.

"മഴ പെയ്യുന്നു മഴ മാത്രമെയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ മഴ ഉറങ്ങി മഴ ചെറുതായി രവി ചഞ്ഞു കിടന്നു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി."

ഖസാക്കിന്റെ ഇതിഹാസത്തില്‍ മഴ നമ്മെ തൊട്ടുതലോടുന്നത് ഇങ്ങനെയാണ്.

"കൊടും മഴയുടെ നാല് രാവും പകലും കഴിഞ്ഞു. കിളി വാതിലിനപ്പുറത്തെ ഇരുട്ടും മഴയും നോക്കി ആനി വിചാരിച്ചു ഇതവസാനിക്കുകയല്ല കൊക്കഞ്ചിറയുടെ അടിത്തട്ടു വരെ ഇളകി വരികയാണ്. കുഴിച്ചു മൂടിയതിനെല്ലാം മഴ പുറത്തെടുത്ത് കഴിഞ്ഞു. പിളര്‍പ്പുകളില്‍ നിന്നും എല്ലും തലയോടുകളും പൊന്തി വന്നു മുറ്റത്തും പറമ്പിലും പൊങ്ങിയ വെള്ളത്തില്‍ ഒഴുകി നടക്കുന്നു. കൊക്കഞ്ചിറയില്‍ മഴയിലേക്ക് തുറന്നുവച്ച ഒരേഒരു വീട് ആനിയുടെതായിരുന്നു. ജനലിനു പിന്നില്‍ ആനി നിന്നു."

ആലാഹയുടെ പെണ്മക്കളില്‍ മഴയ്ക്ക് കണ്ണീരിന്റെ, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെയൊക്കെ മുഖമാണ്.

വെള്ളപ്പൊക്കത്തില്‍ എന്ന തകഴിയുടെ ചെറുകഥ മഴക്കെടുതിയുടെ ഫലം അനുഭവിക്കേണ്ടി വന്ന നായയുടെ കഥയാണ് പറയുന്നത്. തന്റെ യജമാനനെയും പ്രതീക്ഷിച്ചു ആ നായ കോരിച്ചൊരിയുന്ന മഴയത്തു പുരപ്പുറത്തു കാത്തു നില്‍ക്കുന്നു.

"മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം. ദാസന്‍ കിടന്നുകൊണ്ട് വായിക്കുകയായിരുന്നു. അപ്പോളാണ് വെളിയില്‍ ചന്ദ്രികയുടെ ശബ്ദം കേട്ടത്. "ദാസേട്ടനില്ലേ ഇവിടെ?"ദാസന്‍ എഴുന്നേറ്റു ചെന്നു. മഴയേറ്റു നനഞ്ഞ ചന്ദ്രിക ഇറയത്തു നില്‍ക്കുന്നു. മഴ തട്ടി കറുത്ത പൊട്ടു നെറ്റിയിലാകെ നില്‍ക്കുന്നു. മുടിയില്‍ നിന്നു വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.അമ്മാവന്‍ വിളിക്കുന്നുഎന്തിനാഅമ്മാവന് സുഖമില്ല . അധികാ...ചന്ദ്രികയുടെ കണ്ണില്‍ കണ്ണീരോ മഴവെള്ളമോ ?"

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മഴയ്ക്ക് കണ്ണീരിന്റെ നനവാണ്. ആ നൊമ്പരം മഴത്തുള്ളികളായി തൊട്ടുതലോടി മയ്യഴിയാകെ നിറഞ്ഞു പരക്കുന്നു. മഴയുടെ നനവിനെപ്പറ്റി പറയുന്ന മറ്റൊരു ഭാഗവും മയ്യഴിപ്പുഴയുടെ തീരങ്ങളിലുണ്ട്.
"നാളുകള്‍ കൊഴിഞ്ഞുപോകുന്നു. കിടക്കയില്‍ കിടന്നുകൊണ്ട് ജാലകത്തിനു വെളിയിലൂടെ ഗ്രീഷ്മവും വസന്തവും കടന്നുപോകുന്നത് മാസ്റ്റര്‍ കണ്ടു. ആദ്യത്തെ മഴത്തുള്ളികള്‍ ഉഷ്മളമായ മണ്ണില്‍ വീണപ്പോള്‍ സ്വന്തം ശരീരത്തില്‍ മഴ പെയ്യുന്നതുപോലെ അയാള്‍ പുളകംകൊണ്ടു. അനുസ്യൂതം പെയ്യുന്ന മഴയുടെ സംഗീതത്തില്‍ അയാള്‍ പുതിയ തലങ്ങളും സ്വരങ്ങളും കണ്ടെത്തി. മഴ പെയ്തു തീര്‍ന്ന ശേഷം തെളിഞ്ഞുവന്ന സൂര്യന്റെ ഊഷ്മളതയില്‍ നനഞ്ഞ സസ്യങ്ങളോടും മണ്ണിനോടുമൊപ്പം മനുഷ്യരും കോരിത്തരിച്ചു. സൂര്യപ്രകാശമേല്‍ക്കാതെ തന്നെ അയാള്‍ സൂര്യചൈതന്യത്തില്‍ മുങ്ങി. അങ്ങനെ ഋതുക്കള്‍ കടന്നുപോകുന്നു. "

"ഒരു പുതുമഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെന്ഖില്‍
ഓരോ തുള്ളിയേയും ഞാന്‍ നിന്റെ പേരിട്ട വിളിക്കുമായിരുന്നു.
ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തു കൊണ്ടിരിക്കുന്നു,
ഒടുവില്‍ നാം ഒരു മഴയാകും വരെ"

വിനയചന്ദ്രന്റെ 'മഴ' എന്ന കവിതയില്‍ മഴത്തുള്ളികളെ പ്രണയിനിയോട് ഉപമിക്കുന്നു.

മിഴിക്കു നീലാഞ്ചന പുന്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കര്‍പ്പൂര പൂരമായും
പുലര്‍ന്നു വന്നു പുതുവര്‍ഷകാലം
കവിക്ക്‌, കാമിക്കു ,
കൃഷീവലന് കരകക്കൊരഹ്ലാദ
രസം വളര്‍ത്തി ആവിര്‍ -
ഭവിക്കു നവനീല മേഖം
അഹോ കറുപ്പിന്‍ കമനീയ ഭാവം
വര്‍ഷാഗമത്തില്‍ മഴയ്ക്ക് പുതുമണ്ണിന്റെ മണമാണ്, കര്‍ഷകന്റെ സന്തോഷവും.

ഇടവമാസ പെരുമഴ പെയ്ത രാവതില്‍
കുളിരിനു കൂട്ടായി ഞാന്‍ നടന്നു...."

തെരുവോരത്ത് അനാഥയായി പിറന്നുവീഴേണ്ടിവന്ന ഒരു കുഞ്ഞിന്റെ കഥ ഈ വരികളിലൂടെ അനില്‍ പനച്ചൂരാന്‍ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.

ഇനിയും എഴുതാത്ത, കാണാതെ പോയ എത്രയെത്ര മഴ കഥകള്‍ , കവിതകള്‍.... അതെ മഴ എപ്പോഴും തൂലികത്തുമ്പിലെ സ്വപ്നമാണ്. ആശ്വാസമാണ്, പ്രണയമാണ്, ചിലപ്പോള്‍ മരണവുമാണ്‌.

Friday, June 4, 2010

വാക്കിന്റെ തട്ടകം ഇനി ശൂന്യം


കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം

കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം.

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


എഴുത്തിന്റെ ലോകത്ത്‌ നിന്ന്‌ ആ കഥാകാരന്‍ വിട പറയുമ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാര്‍ക്കും പകരക്കാരനാകാനാവില്ലല്ലോ?

Monday, May 31, 2010

നീര്‍മാതളപ്പൂക്കളുടെ ഓര്‍മ്മയ്‌ക്ക്‌...

`യാ അല്ലാഹ്‌! ഞാന്‍ നിന്നിലുമധികം അവനെ സ്‌നേഹിച്ചു പോയി...`
മലയാള അക്ഷരങ്ങള്‍ക്ക്‌ നെയ്‌പ്പായസത്തിന്റെ മധുരവും ചന്ദനമരങ്ങളുടെ സുഗന്ധവും സമ്മാനിച്ച ഒരു എഴുത്തുകാരിയുണ്ട്‌. അതു വരെയുണ്ടായിരുന്ന സ്‌ത്രീസങ്കല്‌പ്പങ്ങളെ മാറ്റി വരച്ചു കൊണ്ട്‌ അവര്‍ അക്ഷരലോകത്ത്‌ ഒരു പുതിയ നെയ്‌ത്തിരി കൊളുത്തി വച്ചു. മലയാളത്തിന്റെ സ്വന്തം ആമി, മാധവിക്കുട്ടി, കമലാദാസ്‌, കമലാസുരയ്യ......അങ്ങനെ നാം വ്യത്യസ്‌ത മുഖങ്ങളില്‍ ആ സ്‌ത്രീയെ കണ്ടു. സോനാഗച്ചി തെരുവിലെ വേശ്യാലയത്തില്‍ അകപ്പെട്ടു പോയ പാവക്കുട്ടിയുടെ നിഷ്‌കളങ്കതയുള്ള രുഗ്‌മിണിയെ വേദനയോടെയാണ്‌ നാം ഹൃദയത്തില്‍ ഏറ്റു വാങ്ങിയത്‌. നഷ്‌ടപ്പെട്ട നീലാംബരിയിലെ സുഭദ്രയ്‌ക്കൊപ്പം നാമും നീലാംബരി രാഗത്തെ സ്‌നേഹിച്ചു. അതു വരെ ആരും എഴുതിയതൊന്നുമല്ല സ്‌ത്രീഹൃദയമെന്ന്‌ കാലം മനസ്‌സിലാക്കിയത്‌ മാധവിക്കുട്ടിയുടെ അക്ഷരങ്ങളിലൂടെയാണ്‌. ജീവിച്ചിരുന്നപ്പോഴൊന്നും വിവാദങ്ങള്‍ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല എന്നത്‌ ഖേദകരമായ കാര്യമാണ്‌. പലപ്പോഴും മാധവിക്കുട്ടിയുടെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടു. പക്ഷേ, അപ്പോഴും അവര്‍ മലയാളത്തെ സ്‌നേഹിച്ചു കൊണ്ടിരുന്നു, സ്‌നേഹം ആഗ്രഹിച്ചു കൊണ്ടിരുന്നു. ആ നീര്‍മാതളം കൊഴിഞ്ഞപ്പോള്‍, മാധവിക്കുട്ടിക്ക്‌ വേണ്ടത്ര പരിഗണനയും സ്‌നേഹവും കൊടുത്തില്ലല്ലോ എന്നോര്‍ത്ത്‌ നാം ഓരോരുത്തരും എത്രമാത്രം ദു:ഖിച്ചു. രതിയുടെ ആര്‍ദ്രഭാവങ്ങള്‍ വരച്ചു കാട്ടി ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ ഇതാണെന്ന്‌ മാധവിക്കുട്ടി ഉറക്കെ പറഞ്ഞു. അതു കൊണ്ടു തന്നെയാണ്‌ പുറമെ അവരെ എതിര്‍ത്തവരും ഉള്ളില്‍ ആരാധിച്ചത്‌.
1934ല്‍ തൃശ്‌ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത്‌ കവിതയിലെ അമ്മ ബാലാമണിയമ്മയുടെയും വി എം നായരുടെയും മകളായി ജനിച്ച ആമി തന്‍െറ ബാല്യം ചെലവഴിച്ചത്‌ പുന്നയൂര്‍ക്കുളത്തെ അക്ഷരമുറ്റത്തും കൊല്‍ക്കത്തയിലുമായിയായിരുന്നു. വിവാഹശേഷം അടുക്കളയില്‍ പച്ചക്കറി നുറുക്കുന്ന മേശപ്പുറത്ത്‌ വച്ച്‌ കമലാ ദാസ്‌ കഥകളെഴുതി. ഇംഗ്‌ളീഷില്‍ കമലാ ദാസ്‌ എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും അവര്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ദരിദ്രനായ വേലക്കാരന്‍െറ ആത്മസംഘര്‍ഷവും വന്‍കിട നഗരത്തിലെ സമ്പന്നയായ സ്‌ത്രീയുടെ ലൈംഗിക തൃഷ്‌ണയും ആ വിരല്‍ത്തുമ്പില്‍ ഒരു പോലെ ഭദ്രമായിരുന്നു. 1999ല്‍ തന്റെ 65ാമത്തെ വയസ്‌സില്‍ മാധവിക്കുട്ടി ഇസ്‌ളാം മതം സ്വീകരിച്ചു. അങ്ങനെ മാധവിക്കുട്ടി കമലാ സുരയ്യ ആയി. താന്‍ ഇസ്‌ളാം മതത്തിലേക്ക്‌ പോയപ്പോള്‍ ഭഗവാന്‍ കൃഷ്‌ണനെയും ഒപ്പം കൊണ്ടു പോയി എന്ന വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി.
പക്ഷിയുടെ മണം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, വണ്ടിക്കാളകള്‍, തണുപ്പ്‌, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, നെയ്‌പ്പായസം, നഷ്‌ടപ്പെട്ട നീലാംബരി, ചന്ദനമരങ്ങള്‍, നീര്‍മാതളം പൂത്തകാലം എന്നിവയാണ്‌ മാധവിക്കുട്ടിയുടെ പ്രധാനകൃതികള്‍.
ആ നീര്‍മാതളം കൊഴിഞ്ഞിട്ട്‌ ഒരു വര്‍ഷമായി എന്ന വസ്‌തുത നമുക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും നമ്മുടെ ഓര്‍മ്മകളില്‍ ആ സ്‌നേഹം നിറഞ്ഞു നില്‌ക്കുന്നു. ഇനിയും കാലമെത്ര കഴിഞ്ഞാലും പ്രണയം മരിക്കാത്തിടത്തോളം കാലം ആ സ്‌നേഹം അക്ഷരക്കൂട്ടുകള്‍ക്കിടയില്‍ നിറഞ്ഞു നില്‌ക്കും.

Saturday, May 22, 2010

അമ്പതു വയസുള്ള 'യുവനടന്‍'








മലയാള സിനിമാ ലോകത്ത്‌ 30 വര്‍ഷമായി നിറഞ്ഞു നില്‌ക്കുന്ന ഒരു സാന്നിധ്യമുണ്ട്‌. ആബാലവൃദ്ധം ജനങ്ങളെയും ചിരിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം സിനിമാലോകത്ത്‌ തന്‍േറതായ ഒരു സ്ഥാനം സ്വന്തമാക്കി. നര്‍മ്മം തുളുമ്പുന്ന പ്രാരബ്‌ധക്കാരനായും അത്ഭുതപ്പെടുത്തുന്ന ഗായകനായും നര്‍ത്തകനായും കരുണയുള്ള അധോലോക നായകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇഷ്‌ടപ്പെട്ട നടനാര്‌? എന്ന ചോദ്യത്തിന്‌ ഒട്ടു മിക്ക പേരും പേര്‌ പറയുന്നത്‌ തന്നെ ജനങ്ങലുടെ മനസ്‌സില്‍ അദ്ദേഹത്തിന്‌ ലഭിച്ച സ്ഥാനത്തിന്‌ തെളിവാണ്‌. അദ്ദേഹം നടന്‍ മാത്രമല്ല, ഭടനും നിര്‍മ്മാതാവും പിന്നണിഗായകനും വ്യവസായിയും ഒക്കെയാണ്‌. അങ്ങനെ ഒരാളെ നമുക്കുള്ളൂ, അതേ ഒരേ ഒരു മോഹന്‍ലാല്‍. അദ്ദേഹത്തിന്‌ 50 വയസ്‌സായെന്ന വസ്‌തുത അംഗീകരിക്കുവാന്‍ നമ്മുടെയൊക്കെ മനസ്‌സ്‌ സമ്മതിക്കില്ല.

1960 മെയ്‌ 21ന്‌ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റുകയായിരുന്നു. കര്‍മ്മം കൊണ്ട്‌ തിരുവനന്തപുരത്തുകാരനായ മോഹന്‍ലാല്‍ തന്‍െറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌ തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളിലായിരുന്നു. സ്‌കൂളിലെ മികച്ച നടനുളള സമ്മാനം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. ബിരുദപഠനം നടത്തിയ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും മികച്ച നടന്‍ അദ്ദേഹമായിരുന്നു. 1988ല്‍ സുചിത്രയെ മോഹന്‍ലാല്‍ തന്‍െറ ജീവിതസഖിയാക്കി. ദമ്പതികള്‍ക്ക്‌ പ്രണവ്‌, വിസ്‌മയ എന്നീ രണ്ടു മക്കളുണ്ട്‌.

പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, എം ജി ശ്രീകുമാര്‍ എന്നിവരോടുള്ള സൗഹൃദം മോഹന്‍ലാലിലെ കലാകാരനു നല്‍കിയ സംഭാവന വളരെ വലുതാണ്‌. ചങ്ങാതിമാരുമായുളള ഇന്ത്യന്‍ കോഫി ഹൗസിലെ ഒത്തുച്ചേരലുകള്‍ മോഹന്‍ലാല്‍ എന്ന നടനിലെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു എന്ന്‌ പറയാതെ വയ്യ. അവിടെ വച്ചാണ്‌ മോഹന്‍ലാലിന്‍െറ അഭിനയത്തോടുള്ള അടങ്ങാത്ത തൃഷ്‌ണമനസ്‌സിലാക്കി സുഹൃത്തുക്കള്‍ തിരനോട്ടം എന്ന ചിത്രം പുറത്തിറക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ തിരനോട്ടത്തിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‌ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ല. പിന്നീട്‌ ഫാസിലിന്‍െറ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി മോഹന്‍ലാല്‍ അരങ്ങിലെത്തി. വ്യത്യസ്‌തനായൊരു വില്ലനെയാണ്‌ മലയാളികള്‍ അന്ന്‌ കണ്ടത്‌. പിന്നീട്‌ അങ്ങോട്ട്‌ അത്തരം കഥാപാത്രങ്ങള്‍ ഒട്ടനവധി ചെയ്യേണ്ടി വന്നെങ്കിലും പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലൂടെ മോഹന്‍ലാല്‍ ഹാസ്യവേഷങ്ങള്‍ ചെയ്‌തു തുടങ്ങി.

നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നട്ടം തിരിയുമ്പോഴും ജീവിതത്തെ ലാഘവത്തോടെ കാണുന്ന കുറെ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ നമുക്ക്‌ സമ്മാനിച്ചു. അരം + അരം =കിന്നരത്തിലെ ഉണ്ണിയും ബോയിംഗ്‌ ബോയിംഗിലെ ശ്യാമും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ ശംഭുവും ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പരിലെ വേണുഗോപാലും അവയില്‍ ചിലതാണ്‌. സന്മനസ്‌സുള്ളവര്‍ക്ക്‌ സമാധാനത്തിലെ വീട്ടുടമസ്ഥനായ ഗോപാലകൃഷ്‌ണപണിക്കരെ ആര്‍ക്കാണ്‌ മറക്കാന്‍ സാധിക്കുക? `മേം ഗൂര്‍ഖാ ഹും ഹൈം ഹോ` എന്നു പറഞ്ഞ റാം സിംഗ്‌ എന്ന ഗൂര്‍ഖയുടെ വേഷം കെട്ടേണ്ടി
ന്ന സേതു എന്ന പട്ടിണി പാവത്തിനെ ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റ്‌ എന്ന സിനിമയിലൂടെ നമ്മള്‍ ഇരുകൈയും നീട്ടിയാണ്‌ സ്വീകരിച്ചത്‌.

എന്നാല്‍ ഹാസ്യനായകന്‍െറ പരിവേഷത്തില്‍ നിന്നും മോഹന്‍ലാലിനെ ആക്‌ഷന്‍ ഹീറോ പട്ടത്തിലേക്ക്‌ എത്തിച്ച സിനിമയാണ്‌ രാജാവിന്‍െറ മകന്‍. ഇരുപതാം നൂറ്റാണ്ടിലെ അധോലോകനായകനായ സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന കഥാപാത്രം മോഹന്‍ലാലിന്‌ സൂപ്പര്‍സ്‌റ്റാര്‍ പദവി നേടി കൊടുത്തു. ഇടയ്‌ക്കു വച്ചു മരണം കവര്‍ന്നു പോയ സണ്ണി സുഖമോ ദേവിയില്‍ നിറഞ്ഞു നില്‌ക്കുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും തൂവാനത്തുമ്പികളിലെ മണ്ണാര്‍തൊടി ജയകൃഷ്‌ണനും മോഹന്‍ലാലിന്‍െറ കൈയില്‍ ഭദ്രമായിരുന്നു. `എല്ലാത്തിനും അതിന്റേതായ സമയമുണ്ട്‌ വിജയാ` എന്നു പറയുന്ന ബികോം ഫസ്‌റ്റ്‌ ക്‌ളാസ്‌കാരനായ രാംദാസിനെ നാമൊക്കെ എത്ര സ്‌നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ്‌ നാടോടിക്കാറ്റിനും പട്ടണപ്രവേശനത്തിനും അക്കരെയക്കരെയക്കരെയ്‌ക്കും ശേഷം അതിന്‍െറ നാലാം ഭാഗത്തിനായി നാം കാത്തിരിക്കുന്നത്‌.

കുസൃതിക്കാരനായ വിഷ്‌ണു തിയേറ്ററുകളില്‍ നിറഞ്ഞു നിന്നത്‌ എല്ലാ റെക്കോഡുകളെയും ഭേദിച്ചു കൊണ്ടാണ്‌. ചിത്രം ഇന്നും മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ സിനിമയാണ്‌. ഇടവഴിയില്‍ ജീവിതം കൈവിട്ടു പോയ സേതുമാധവനിലൂടെ ഒരു മനുഷ്യന്‍ എങ്ങനെയാണ്‌ തകരുന്നതെന്ന്‌ നാം കിരീടത്തിലൂടെയും ചെങ്കോലിലൂടെയും കണ്ടു. ദശരഥത്തിലെ പണക്കാരനായ രാജീവ്‌ മേനോന്‍ പിതൃത്വത്തെക്കുറിച്ച്‌ അതു വരെയുണ്ടായിരുന്ന സങ്കല്‍പ്പത്തെ മാറ്റിമറിക്കാന്‍ സഹായിച്ചു. ഏയ്‌ ഓട്ടോയിലെ സുധിയും കിലുക്കത്തിലെ ജോജിയും നമ്പര്‍ 20 മദ്രാസ്‌ മെയിലിലെ ടോണി കുരിശിങ്കലും മിന്നാരത്തിലെ ബോബിയും തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യനും മണിച്ചിത്രത്താഴിലെ ഡോക്‌ടര്‍ സണ്ണിയും യോദ്ധയിലെ തളിപ്പറമ്പില്‍ അക്കോസേട്ടനും നമ്മെ ഇപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ?

കമലദളത്തിലെ നര്‍ത്തകനായ നന്ദഗോപനും വാനപ്രസ്ഥത്തിലെ കഥകളിനടനായ കുഞ്ഞുകുട്ടനും മോഹന്‍ലാലിന്‍െറ എടുത്തു പറയേണ്ട കഥാപാത്രങ്ങളാണ്‌. സംഗീതവാസന ഉള്ളില്‍ ഉള്ളതു കൊണ്ടാവാം ഗായകനായ ഭരതത്തിലെ കലൂര്‍ ഗോപിനാഥന്‍െറ വേഷം അദ്ദേഹം ഭദ്രമാക്കി. ആര്‍ദ്രഭാവങ്ങള്‍ ഉള്ളിലൊളിപ്പിച്ച അധോലോകനായകന്മാരായ ആര്യനിലെ ദേവനാരായണനും അഭിമന്യുവിലെ ഹരിയും സ്‌ഫടികത്തിലെ തെമ്മാടിയായ ആടു തോമയും മോഹന്‍ലാല്‍ അനശ്വരമാക്കി. രോഗാതുരരായ കഥാപാത്രങ്ങളെ ഒതുക്കത്തോടെ കൈകാര്യം ചെയ്‌ത മോഹന്‍ലാലിന്‍െറ എടുത്തു പറയേണ്ട കഴിവാണ്‌. മനോരോഗികളായ താളവട്ടത്തിലെ വിനോദും വടക്കുംനാഥനിലെ ഇരിങ്ങന്നൂര്‍ ഭരതപിഷാരടിയും തന്മാത്രയിലെ ഓര്‍മ്മ നഷ്‌ടപ്പെട്ടു പോയ രമേശന്‍ നായരും ചന്ദ്രോത്സവത്തിലെ അര്‍ബുദരോഗിയായ ചിറക്കല്‍ ശ്രീഹരിയും മോഹന്‍ലാലിന്‍െറ മനോഹരമായ കഥാപാത്രങ്ങളാണ്‌.

സ്വന്തം പേരില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ്‌ മോഹന്‍ലാല്‍. തകിലുകൊട്ടാമ്പുറം, ധന്യ, പാവം പൂര്‍ണ്ണിമ, നസീമ, കൊലകൊമ്പന്‍, ആധിപത്യം, താവളം, അറബിക്കടല്‍, വേട്ട, തിരകള്‍ എന്നിവ അവയില്‍ ചിലതാണ്‌.

തമിഴില്‍ ഐശ്വര്യറായോടൊപ്പം ഇരുവരിലും കമല്‍ഹാസനോടൊപ്പം ഉന്നൈപ്പോല്‍ ഒരുവനിലും മോഹന്‍ലാല്‍ അഭിനയിച്ചു. രാം ഗോപാല്‍ വര്‍മ്മയുടെ ആഗിലൂടെയും കമ്പനിയിലൂടെയും മോഹന്‍ലാല്‍ ഹിന്ദിയില്‍ തന്‍െറ സാന്നിധ്യം അറിയിച്ചു. കന്നടയില്‍ ലവ്‌ എന്ന ചിത്രത്തില്‍ അദ്ദേഹം ടാക്‌സി ഡ്രൈവറായി വേഷമിട്ടു. തെലുങ്കില്‍ ഗണദേവം എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ അമിതാഭ്‌ ബച്ചനോടൊപ്പം കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അദ്ദേഹം.

ഗായകനായും മോഹന്‍ലാല്‍ തിളങ്ങിയിട്ടുണ്ട്‌. കണ്ടു കണ്ടറിഞ്ഞുവിലെ `നീയറിഞ്ഞോ` ചിത്രത്തിലെ `കാടുമീ` കണ്ണെഴുതി പൊട്ടും തൊട്ടിലെ `കൈതപ്പൂവിന്‍` ഭ്രമരത്തിലെ `അണ്ണാറക്കണ്ണാ` ഒരു നാള്‍ വരും എന്നതിലെ `നാത്തൂനേ` എന്നിവ അവയില്‍ ചിലതാണ്‌.

2001ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനു പദ്‌മശ്രീ നല്‍കി ആദരിച്ചു. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തെ വിലയിരുത്തി അദ്ദേഹത്തിന്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‌കി. 2009ല്‍ കാലടി സര്‍വകലാശാല അദ്ദേഹത്തിന്‌ ഡി.ലിറ്റ്‌ നല്‍കി. 1989ല്‍ കിരീടത്തിലെ അഭിനയത്തിനും 1991ല്‍ ഭരതത്തിനും 1999ല്‍ വാനപ്രസ്ഥത്തിലെ അഭിനയത്തിനും അദ്ദേഹത്തിന്‌ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഒന്‍പത്‌ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും വിവിധ ജനപ്രിയ പുരസ്‌കാരങ്ങളും മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്‌.

അമ്പതാം വയസ്‌സിന്‍െറ പടിവാതിലില്‍ നില്‍ക്കുമ്പോഴും നമ്മുടെയൊക്കെ മനസ്‌സില്‍ മോഹന്‍ലാലിന്‌ ഒരു കുസൃതിക്കാരന്‍െറ മുഖമാണ്‌. റോക്ക്‌ ആന്‍ റോളില്‍ `മൈ ഡിസ്‌റ്റര്‍ബന്‍സ്‌ വില്‍ ബി ബ്‌ളസിംഗ്‌സ്‌` എന്നു പറഞ്ഞു കടന്നു വരുന്ന ചന്ദ്രമൗലിയെ പോലെ സാന്നിധ്യം മലയാളത്തില്‍ അനുഗ്രഹമായി നിറഞ്ഞു നില്‌ക്കട്ടെ....