Friday, June 18, 2010

പുഴകളില്‍ മഴ വീഴുമ്പോള്‍..........

‍പുഴയില്‍ മഴ പെയ്യുന്നതു കാണാന്‍ എന്തു രസമാണ്‌.....

തിരുവിതാംകൂറിന്‍െറ ചരിത്രത്തില്‍ നിറഞ്ഞൊഴുകുന്ന നെയ്യാറില്‍ മഴ പെയ്യുന്നതു കണ്ടുവളരാന്‍ ബാല്യത്തില്‍ ഭാഗ്യം കിട്ടിയിരുന്നു. പിന്നീട്‌ ഇന്ത്യയിലെ ഏറ്റവും പച്ചപ്പാര്‍ന്ന ഐ ടി കെട്ടിടത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും ആ ഭാഗ്യം കിട്ടി. എന്താണെന്നോ? പുഴയില്‍ മഴ പെയ്യുന്നത്‌ കാണാന്‍.



പേരില്‍ പോലും സൗന്ദര്യം തുളുമ്പുന്ന പുഴകളുടെ പേരാണ്‌ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ കെട്ടിടങ്ങള്‍ക്ക്‌.നമുക്ക്‌ പരിചിതം നെയ്യാറും കരമനയാറും വാമനപുരം നദിയുമൊക്കെയായിരുന്നു. പിന്നെ പാഠപുസ്‌തകങ്ങളില്‍ കേട്ടു മനസ്സില്‍ പതിഞ്ഞ നിളയും പെരിയാറും... കേരളത്തിലെ മനോഹരികളായ പുഴകളെല്ലാം ടെക്‌നോപാര്‍ക്കിലുണ്ട്‌. തേജസ്വിനിയും ഭവാനിയും പമ്പയും പെരിയാറും നിളയും ഗായത്രിയും ചന്ദ്രഗിരിയുമെല്ലാം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ അകലെയായി കാര്യവട്ടത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഐ ടി സ്‌ഥാപനം സ്‌ഥിതി ചെയ്യുന്നുണ്ടെന്ന്‌ പരിചയമില്ലാത്തവര്‍ക്ക്‌ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. അതാണ്‌ ടെക്‌നോപാര്‍ക്കിന്‍െറ പ്രത്യേകതയും. പുല്‍പ്പരപ്പുകള്‍, കുറ്റിച്ചെടികള്‍, പേരറിയാത്ത വലിയ വൃക്ഷങ്ങള്‍. ഇവയ്‌ക്കിടയില്‍ തലയെടുപ്പോടെ നില്‌ക്കുന്ന കെട്ടിടങ്ങള്‍. എന്നാല്‍ അവയൊന്നും തന്നെ കണ്ണുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുമില്ല.



ടെക്‌നോപാര്‍ക്കിലെ പുഴകള്‍ക്ക്‌ മേലെ മഴ പെയ്യുന്നത്‌ ആദ്യമായി കണ്ടത്‌ ഇപ്പോഴും മനസ്‌സിലുണ്ട്‌. അപ്രതീക്ഷിതമായി പെയ്‌ത ഒരു വേനല്‍മഴയില്‍ നനഞ്ഞ സന്ധ്യ. ആ സായന്തനത്തിലെ മഴയ്ക്ക്‌ എന്ത് രസമായിരുന്നു...മഴയത്തും ഭവാനിയില്‍ തിരക്കായിരുന്നു. വിശാലമായ പാര്‍ക്കിംഗ്‌ സ്‌ഥലത്ത്‌ നല്ല തിരക്ക്‌. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെ ശ്രദ്ധിക്കാതെ അടുക്കളയില്‍ തിരക്കിട്ട്‌ പണിയുന്ന അമ്മയുടെ മുഖമാണ്‌ ഭവാനിക്ക്‌.പുണ്യനദി പമ്പയ്‌ക്ക്‌ സാത്വിക ഭാവമാണ്‌. ടെക്‌നോപാര്‍ക്കിലെ പമ്പയും അങ്ങനെയാണെന്ന്‌ തോന്നും. മഴ പെയ്യുന്നതൊന്നും താന്‍ അറിയുന്നില്ലെന്ന ഭാവത്തില്‍ വീടിന്റെ പൂമുഖത്തെ ചാരുകസേരയില്‍ കിടക്കുന്ന കാരണവരുടെ ഭാവമാണ്‌ പമ്പയ്‌ക്ക്‌.എന്നാല്‍ പെരിയാര്‍ അങ്ങനെയൊന്നുമല്ല. കുണുങ്ങിക്കുണുങ്ങി എത്തുന്ന മഴയെ പ്രതീക്ഷയോടെ നോക്കുന്ന, കോരിച്ചൊരിയുന്ന മഴയെ അതിശയത്തോടെ കാണുന്ന കണ്മഷിയും മുല്ലപ്പൂക്കളും കുപ്പിവളകളും അണിഞ്ഞ കൗമാരക്കാരിയുടെ മനസ്സാണ്‌ പെരിയാറിന്‌.വറ്റാത്ത ഉറവ പോലെ മഴയുടെ താളം ഉള്ളില്‍ സൂക്ഷിക്കുന്ന കര്‍ഷകന്റെ ആത്മഹര്‍ഷത്തിന്റെ നിഗൂഢഭാവമാണ്‌ നിളയ്‌ക്ക്‌. ഞാന്‍ വരുന്നു എന്ന്‌ ഓര്‍മ്മിപ്പിച്ച്‌ ആ മഴ കര്‍ഷകനെ എത്ര മാത്രം മോഹിപ്പിച്ചിരിക്കും.ഇരുകൈയും നീട്ടിയാണ്‌ ചന്ദ്രഗിരി മഴയെ സ്വീകരിക്കുന്നത്‌. മഴയത്ത്‌ കളിവള്ളം ഒഴുക്കുന്ന കുട്ടികളെ പോലെ മഴയുടെ ഓരോ തുള്ളിയെയും ചന്ദ്രഗിരി ഹര്‍ഷത്തോടെയാണ്‌ സ്വീകരിക്കുന്നത്‌.പേരു പോലെ തന്നെ ഗായത്രി സുന്ദരിയാണ്‌. കുസൃതിയോടെ കരുണയോടെ മഴയെ കാത്തിരിക്കുന്ന ബാലിക.ടെക്‌നോപാര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമാണ്‌ ഞങ്ങളുടേത്‌. മറ്റു കെട്ടിടങ്ങള്‍ക്കും പച്ചപ്പുകള്‍ക്കുമിടയിലും തേജസോടെ നില്‌ക്കുന്ന ഞങ്ങളുടെ സ്വന്തം തേജസ്വിനി!

പതിനൊന്നു നിലയുള്ള ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ നോക്കിയാല്‍ തിരുവനന്തപുരത്ത്‌ മഴ പെയ്യുന്നത്‌ കാണാം. ശംഖുമുഖത്തെ കടലിനു മേലും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മേലെയും വൃക്ഷത്തലപ്പുകള്‍ക്കു മേലെയും പെയ്‌തിറങ്ങുന്ന മഴത്തുള്ളികള്‍. അവിടെ നിന്ന്‌ നോക്കിയാല്‍ ടെക്‌നോപാര്‍ക്കിലെ തിരക്ക്‌ കാണാം.ഇരുട്ടു പരന്നു തുടങ്ങിയ വീഥിയില്‍, തോരാത്ത മഴയില്‍ കൂടണയാന്‍ വെമ്പുന്ന കിളികളെ പോലെ ചെറുപ്പക്കാര്‍ തിരക്കുകൂട്ടുന്നു. പക്ഷേ, ഞങ്ങള്‍ക്ക് എന്തൊക്കെയോ നഷ്‌ടപ്പെടുകയാണ്‌, പുതുമണ്ണിന്റെ മണവും മഴയുടെ താളവും തണുപ്പുമെല്ലാമുള്ള ഒരു മഴക്കാലം നമുക്കിനി എന്നാണു കിട്ടുക?

തൂലികയെ സ്നേഹിച്ച മഴ


പ്രണയാര്‍ദ്രമായ ‍ആകാശം ഭൂമിക്കു നല്‍കിയ വരദാനമാണ് മഴ. സ്വപ്നം പോലെ, ഉരുകുന്ന ഭൂഹൃദയത്തിനു മേല്‍ മഴയുടെ ഇളം സ്പര്‍ശം. കാതോര്‍ത്തിരുന്നതു പോലെ മഴത്തുള്ളികളുടെ നനുത്ത ശബ്ദം. കാലം കാത്തിരുന്നതു പോലെ പുതുമണ്ണിന്റെ മണം, ആ മണം പാമ്പുകള്‍ക്കാണ് ഏറെ ഇഷ്ടമെന്നു കേട്ടിട്ടുണ്ട്. ഈ മഴയുടെ ഒരുക്കുന്ന താളമറിഞ്ഞു അതില്‍ അനുഭൂതി കൊണ്ട് കരഞ്ഞു ചിരിച്ചു അതിനെ കടലാസിലേക്ക് പകര്‍ത്തിയ , അക്ഷരങ്ങളിലൂടെ മഴപെയ്യിച്ച അല്ലെങ്കില്‍ മഴ അക്ഷരത്തെ പെയ്യിച്ച എത്രയോ നിമിഷങ്ങള്‍ നമ്മുടെ ഭാഷയിലില്ലേ ?


കവി ഭാവനയില്‍ മഴ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ്. ഒരിക്കെലെങ്കിലും മഴസ്വപ്നങ്ങളെ തൊട്ടു തലോടി പോകാത്ത ഏതെങ്കിലും എഴുത്തുകാരന്‍ ഉണ്ടാകുമോ? കാളിദാസന്‍ മഴമേഘങ്ങളെ ദൂതുമായി തന്റെ പ്രണയിനിയുടെ അരികിലേക്ക് അയച്ചില്ലേ? മേഘസന്ദേശത്തിലെ നായകന്‍ നീര്‍മേഘം തന്നെയല്ലേ?

രാമായണത്തില്‍ സീതാസ്വയംവര ഭാഗത്തില്‍ രാമന്‍ വില്ലൊടിച്ചപ്പോള്‍ ഇടി വെട്ടുന്ന ശബ്ദം പോലെ തോന്നിയെന്നും, അതുകേട്ടു രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ നടുങ്ങിയെന്നും മൈഥിലി മയില്‍പ്പേടയെപ്പോലെ സന്തോഷിച്ചെന്നും പറയുന്നു.

ശപിക്കപ്പെട്ട ഭൂമിയായ, ലോമപാദ രാജാവിന്റെ അംഗരാജ്യത്തില്‍ മഴ പെയ്യിക്കാന്‍ ഋഷ്യശൃംഗന്‍ എത്തിയ മഹാഭാരത കഥ അറിയാത്തവര്‍ ചുരുക്കം.

"അന്നാദ്ഭവന്തി ഭൂതാനി പനര്‍ജന്യാദന്നസംഭവാ:
യജ്ഞാഭാവതി പനര്‍ജന്യോ യജ്ഞ: കര്മാസുമുദ്ഭവ:"

അന്നത്തില്‍ നിന്ന് ഭൂതങ്ങള്‍ ഉണ്ടാവുന്നു. മഴയില്‍ നിന്ന് അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്ന് മഴയുണ്ടാവുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നുണ്ടാവുന്നു എന്നാണ് ഗീതയില്‍ മഴയെപ്പറ്റി പറയുന്നത്. അന്നത്തെ പ്രദാനം ചെയ്യുന്ന അന്ന ദായിനി ആണ് മഴ . അതോടൊപ്പം മഴയെ ആശ്രയിച്ചിരുന്ന പ്രാചീന ഭാരതീയ സംസ്കാരത്തിന്റെ പാരിച്ചേദവും നമുക്ക് കാണാം ഈ വരികളില്‍ .


തിരുവിതാംകൂറിലെ പനയ്ക്കും കൈതപ്പൂവിനും മഴയ്ക്കും എന്തിനു യക്ഷിയ്ക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ ഓരോ അക്ഷരത്തിനും മഴയുടെ സൌന്ദര്യമുണ്ട്. സുഭാദ്രക്ക് പോലും ...!


ഇന്നലെ ജാലകത്തിലൂടെ ഞാന്‍ കണ്ട മഴയുടെ ഭാവം എന്തായിരുന്നു. അതൊരു കൂട്ടുകാരിയുടെതാണോ ? അതോ ഭ്രാന്തിയുടെതോ? മഴയുടെ ഏറ്റവും തെളിച്ചമാര്‍ന്ന ചിത്രങ്ങളില്‍ ഒന്നില്‍ സുഗതകുമാരി വരച്ചിട്ട രാത്രിമഴ.

" രാത്രി മഴ ഇന്നെന്റെ സൗ ഭാഗ്യ രാത്രികളില്‍... "
മഴയും കവയിത്രിയും തമ്മിലുള്ള തന്മയീഭാവം! ഇവിടെ മഴ തന്റെ കൂട്ടുകാരിയാവുന്നു. അവസാനം ആ ത്രിചിഅരിവില്‍ നാം എത്തുന്നു ഞാനും ഇത് പോലെ തന്നെയാണ് . രാത്രി മഴയെ പോലെയാണ് ...

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലംബരിയില്‍ ഒരു മനോഹരരംഗമുണ്ട്. പാട്ടുപാടി മഴ പെയ്യിക്കാന്‍ പറ്റുമോ എന്ന്‌ ശാസ്ത്രികളോട് സുഭദ്ര ചോദിക്കുമ്പോള്‍, തന്റെ മനസ്സില്‍ മഴ പെയ്യിക്കാന്‍ പറ്റുമെന്നാണ് അദേഹം ഉത്തരം പറയുന്നത്.

ടി പദ്മനാഭന്റെ 'കാലവര്‍ഷം' എന്ന ചെറുകഥയില്‍, ഒരു മഴക്കിടയില്‍ തന്റെ കൊച്ചു ആരാധികയെ ആദ്യമായി കണ്ടുമുട്ടുന്ന ഒരു എഴുത്തുകാരന്റെ മനസ്സാണ് പ്രതിപാദിക്കുന്നത്. ആ എഴുത്തുകാരന്റെ വാത്സല്യവും പെണ്‍കുട്ടിയുടെ ആരാധനയും മഴത്തുള്ളികളായി അവര്‍ക്കിടയില്‍ പെയ്യുന്നു. തന്റെ കൊച്ചു കുട എഴുത്തുകാരന് നല്‍കി ആ പെണ്‍കുട്ടി മഴ നനയുകയാണ്‌.

പെരുമഴ കൊണ്ട് പുഴ നീന്തിക്കടന്നും പ്രേയസിക്ക് പൂവന്‍ പഴവുമായെത്തുന്ന നായകന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കാന്‍ ബഷീര്‍ കൂട്ടുപിടിക്കുന്നത് ഈ വഴക്കാളി മഴയെയാണ് . ലില്ലി എന്ന കുഞ്ഞു പെങ്ങള്‍ക്ക് കുട വാങ്ങാനായി തെരുവിലേക്കിറങ്ങിയ ബേബിയും മഴ എന്ന ബിംബത്തിലൂടെ കഥപറയാന്‍ മുട്ടത്തുവര്‍ക്കി കരുതിവച്ച കഥാപത്രമാണ്‌. മഴയുടെ ചങ്ങാതികളായ ‌ കുടകള്‍. മഴ നനയാതെ മഴ ആസ്വദിക്കാന്‍ നാമോരോരുത്തരും ആശ്രയിക്കുന്ന ആ കുടകളോടുള്ള അഭിനിവേശമാണ് 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന വര്‍ക്കിയുടെ നോവല്‍.

"മഴ പെയ്യുന്നു മഴ മാത്രമെയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ മഴ ഉറങ്ങി മഴ ചെറുതായി രവി ചഞ്ഞു കിടന്നു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി."

ഖസാക്കിന്റെ ഇതിഹാസത്തില്‍ മഴ നമ്മെ തൊട്ടുതലോടുന്നത് ഇങ്ങനെയാണ്.

"കൊടും മഴയുടെ നാല് രാവും പകലും കഴിഞ്ഞു. കിളി വാതിലിനപ്പുറത്തെ ഇരുട്ടും മഴയും നോക്കി ആനി വിചാരിച്ചു ഇതവസാനിക്കുകയല്ല കൊക്കഞ്ചിറയുടെ അടിത്തട്ടു വരെ ഇളകി വരികയാണ്. കുഴിച്ചു മൂടിയതിനെല്ലാം മഴ പുറത്തെടുത്ത് കഴിഞ്ഞു. പിളര്‍പ്പുകളില്‍ നിന്നും എല്ലും തലയോടുകളും പൊന്തി വന്നു മുറ്റത്തും പറമ്പിലും പൊങ്ങിയ വെള്ളത്തില്‍ ഒഴുകി നടക്കുന്നു. കൊക്കഞ്ചിറയില്‍ മഴയിലേക്ക് തുറന്നുവച്ച ഒരേഒരു വീട് ആനിയുടെതായിരുന്നു. ജനലിനു പിന്നില്‍ ആനി നിന്നു."

ആലാഹയുടെ പെണ്മക്കളില്‍ മഴയ്ക്ക് കണ്ണീരിന്റെ, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെയൊക്കെ മുഖമാണ്.

വെള്ളപ്പൊക്കത്തില്‍ എന്ന തകഴിയുടെ ചെറുകഥ മഴക്കെടുതിയുടെ ഫലം അനുഭവിക്കേണ്ടി വന്ന നായയുടെ കഥയാണ് പറയുന്നത്. തന്റെ യജമാനനെയും പ്രതീക്ഷിച്ചു ആ നായ കോരിച്ചൊരിയുന്ന മഴയത്തു പുരപ്പുറത്തു കാത്തു നില്‍ക്കുന്നു.

"മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം. ദാസന്‍ കിടന്നുകൊണ്ട് വായിക്കുകയായിരുന്നു. അപ്പോളാണ് വെളിയില്‍ ചന്ദ്രികയുടെ ശബ്ദം കേട്ടത്. "ദാസേട്ടനില്ലേ ഇവിടെ?"ദാസന്‍ എഴുന്നേറ്റു ചെന്നു. മഴയേറ്റു നനഞ്ഞ ചന്ദ്രിക ഇറയത്തു നില്‍ക്കുന്നു. മഴ തട്ടി കറുത്ത പൊട്ടു നെറ്റിയിലാകെ നില്‍ക്കുന്നു. മുടിയില്‍ നിന്നു വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.അമ്മാവന്‍ വിളിക്കുന്നുഎന്തിനാഅമ്മാവന് സുഖമില്ല . അധികാ...ചന്ദ്രികയുടെ കണ്ണില്‍ കണ്ണീരോ മഴവെള്ളമോ ?"

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മഴയ്ക്ക് കണ്ണീരിന്റെ നനവാണ്. ആ നൊമ്പരം മഴത്തുള്ളികളായി തൊട്ടുതലോടി മയ്യഴിയാകെ നിറഞ്ഞു പരക്കുന്നു. മഴയുടെ നനവിനെപ്പറ്റി പറയുന്ന മറ്റൊരു ഭാഗവും മയ്യഴിപ്പുഴയുടെ തീരങ്ങളിലുണ്ട്.
"നാളുകള്‍ കൊഴിഞ്ഞുപോകുന്നു. കിടക്കയില്‍ കിടന്നുകൊണ്ട് ജാലകത്തിനു വെളിയിലൂടെ ഗ്രീഷ്മവും വസന്തവും കടന്നുപോകുന്നത് മാസ്റ്റര്‍ കണ്ടു. ആദ്യത്തെ മഴത്തുള്ളികള്‍ ഉഷ്മളമായ മണ്ണില്‍ വീണപ്പോള്‍ സ്വന്തം ശരീരത്തില്‍ മഴ പെയ്യുന്നതുപോലെ അയാള്‍ പുളകംകൊണ്ടു. അനുസ്യൂതം പെയ്യുന്ന മഴയുടെ സംഗീതത്തില്‍ അയാള്‍ പുതിയ തലങ്ങളും സ്വരങ്ങളും കണ്ടെത്തി. മഴ പെയ്തു തീര്‍ന്ന ശേഷം തെളിഞ്ഞുവന്ന സൂര്യന്റെ ഊഷ്മളതയില്‍ നനഞ്ഞ സസ്യങ്ങളോടും മണ്ണിനോടുമൊപ്പം മനുഷ്യരും കോരിത്തരിച്ചു. സൂര്യപ്രകാശമേല്‍ക്കാതെ തന്നെ അയാള്‍ സൂര്യചൈതന്യത്തില്‍ മുങ്ങി. അങ്ങനെ ഋതുക്കള്‍ കടന്നുപോകുന്നു. "

"ഒരു പുതുമഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെന്ഖില്‍
ഓരോ തുള്ളിയേയും ഞാന്‍ നിന്റെ പേരിട്ട വിളിക്കുമായിരുന്നു.
ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തു കൊണ്ടിരിക്കുന്നു,
ഒടുവില്‍ നാം ഒരു മഴയാകും വരെ"

വിനയചന്ദ്രന്റെ 'മഴ' എന്ന കവിതയില്‍ മഴത്തുള്ളികളെ പ്രണയിനിയോട് ഉപമിക്കുന്നു.

മിഴിക്കു നീലാഞ്ചന പുന്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കര്‍പ്പൂര പൂരമായും
പുലര്‍ന്നു വന്നു പുതുവര്‍ഷകാലം
കവിക്ക്‌, കാമിക്കു ,
കൃഷീവലന് കരകക്കൊരഹ്ലാദ
രസം വളര്‍ത്തി ആവിര്‍ -
ഭവിക്കു നവനീല മേഖം
അഹോ കറുപ്പിന്‍ കമനീയ ഭാവം
വര്‍ഷാഗമത്തില്‍ മഴയ്ക്ക് പുതുമണ്ണിന്റെ മണമാണ്, കര്‍ഷകന്റെ സന്തോഷവും.

ഇടവമാസ പെരുമഴ പെയ്ത രാവതില്‍
കുളിരിനു കൂട്ടായി ഞാന്‍ നടന്നു...."

തെരുവോരത്ത് അനാഥയായി പിറന്നുവീഴേണ്ടിവന്ന ഒരു കുഞ്ഞിന്റെ കഥ ഈ വരികളിലൂടെ അനില്‍ പനച്ചൂരാന്‍ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.

ഇനിയും എഴുതാത്ത, കാണാതെ പോയ എത്രയെത്ര മഴ കഥകള്‍ , കവിതകള്‍.... അതെ മഴ എപ്പോഴും തൂലികത്തുമ്പിലെ സ്വപ്നമാണ്. ആശ്വാസമാണ്, പ്രണയമാണ്, ചിലപ്പോള്‍ മരണവുമാണ്‌.

Friday, June 4, 2010

വാക്കിന്റെ തട്ടകം ഇനി ശൂന്യം


കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം

കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം.

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


എഴുത്തിന്റെ ലോകത്ത്‌ നിന്ന്‌ ആ കഥാകാരന്‍ വിട പറയുമ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാര്‍ക്കും പകരക്കാരനാകാനാവില്ലല്ലോ?