Friday, July 2, 2010

കഥയുടെ കസ്‌തൂരിമാന്‍


ലോഹിതദാസ്‌ വിട പറഞ്ഞിട്ട്‌ ഒരു വര്ഷം

മഴ പെയ്‌തുതോര്‍ന്ന സായന്തനത്തില്‍ മലയാളിയുടെ മനസ്‌സിലേക്ക്‌ കടന്നുവന്ന്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞുതന്ന്‌ ഒടുവില്‍ മഴയുള്ള ഒരുനേരത്ത്‌ ആരോടും പറയാതെ പടിയിറങ്ങിപ്പോയ കഥാകാരനാണ്‌ ലോഹിതദാസ്‌.


മനുഷ്യബന്ധങ്ങളുടെ, നേര്‍ത്ത വികാരങ്ങളുടെ സൂക്ഷ്‌മമായ ആവിഷ്‌കാരം ലോഹിതദാസിന്റെ എല്ലാ കഥകളിലും കാണാം. വ്യക്തിബന്ധങ്ങളുടെ അഴിയാക്കുരുക്കുകള്‍ പലപ്പോഴും ലോഹിയുടെ കഥകളിലൂടെ നമ്മെ ശ്വാസം മുട്ടിക്കും. ഇതു നമ്മുടെ കഥയല്ലേ എന്നു തോന്നിക്കുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍ ലോഹിതദാസ്‌ തന്റെ കഥകളില്‍ തന്മയത്വത്തോടെ ഒരുക്കിവച്ചു.
1955 മേയ്‌ പത്താം തീയതി ചാലക്കുടിയില്‍ ജനിച്ച ലോഹിതദാസ്‌ ചെറുകഥാകൃത്താകാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. എന്നാല്‍ തന്റെ ലോകം വേറെയാണെന്ന്‌ ലോഹിതദാസ്‌ തിരിച്ചറിഞ്ഞു. 1986ല്‍ അദ്ദേഹം മലയാളനാടകവേദിയിലേക്ക്‌ കടന്നുവന്നു. തന്‍െറ അക്ഷരങ്ങള്‍ ദൃശ്യഭാഷയ്‌ക്കാണ്‌ ഇണങ്ങുന്നത്‌ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ്‌ മലയാള ചലച്ചിത്രലോകത്തിന്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌.
സിബി മലയില്‍ സംവിധാനം ചെയ്‌ത തനിയാവര്‍ത്തനത്തിന്‌ തിരക്കഥ എഴുതിക്കൊണ്ടാണ്‌ ലോഹിതദാസ്‌ സിനിമാലോകത്തേക്ക്‌ കടന്നുവന്നത്‌. ഭ്രാന്തനെന്നു മുദ്ര കുത്തപ്പെട്ട ബാലന്‍ മാഷിനെ അതിഭാവുകത്വമില്ലാതെയാണ്‌ ലോഹിതദാസ്‌ നമുക്ക്‌ പരിചയപ്പെടുത്തിയത്‌. ചെറിയ വികാരവ്യതിയാനങ്ങള്‍ പോലും ഭ്രാന്തിന്റെ ലക്ഷണമായി കണക്കാക്കി സമൂഹം അയാളെ ഒറ്റപ്പെടുത്തിയപ്പോള്‍ അയാളുടെ അമ്മ അയാള്‍ക്ക്‌ വിഷം കൊടുത്തു കൂടെ മരിക്കുന്നു.`മോനെ നിന്റെ മക്കള്‍ ഭ്രാന്തന്‍ ബാലന്റെ മക്കളായി ജീവിക്കണോ?` എന്ന തനിയാവര്‍ത്തനത്തിലെ അവസാന സംഭാഷണം മാത്രം മതി ലോഹിതദാസ്‌ എന്ന പ്രതിഭയെ മനസ്സിലാക്കാന്‍ .
സിബി മലയിലിനു വേണ്ടി അദ്ദേഹം പിന്നെയും തൂലിക ചലിപ്പിച്ചു. ആ കൂട്ടുകെട്ടില്‍നിന്ന്‌ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ നമുക്ക്‌ ലഭിച്ചു. ഇടവഴിയില്‍ ജീവിതം നഷ്‌ടപ്പെട്ടു പോയ സേതുമാധവന്റെ കഥ നാം കിരീടത്തിലും ചെങ്കോലിലും വേദനയോടെ കണ്ടു. ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയും ഭരതവും കമലദളവും സസ്‌നേഹവും അമരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കാരുണ്യവും ലോഹിതദാസിന്റെ എടുത്തു പറയേണ്ട തിരക്കഥകളാണ്‌.

1997ല്‍ ഭൂതക്കണ്ണാടിയിലൂടെ അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞു. ആ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലോഹിതദാസിനെ തേടിയെത്തി. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്‌, ജോക്കര്‍ എന്നിവ ലോഹിതദാസിന്റെ സംവിധാന മികവുകൊണ്ട്‌ ശ്രദ്ധേയമായ സിനിമകളാണ്‌. ആഖ്യാനശൈലി കൊണ്ട്‌ മനോഹരമായ കസ്‌തൂരിമാന്‍ നിര്‍മ്മിച്ചതും അദ്ദേഹം തന്നെയാണ്‌. കാവ്യസുന്ദരമായ പ്രണയകഥ പറയുന്ന നിവേദ്യമാണ്‌ ലോഹിതദാസിന്‍െറ അവസാനത്തെ സിനിമ.

2009 ജൂണ്‍ 29ന്‌ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന്‌ ലോഹിതദാസിനെ നമുക്കിടയില്‍ നിന്ന്‌ തിരിച്ചു വിളിച്ചു. എങ്കിലും നാം പ്രതീക്ഷിക്കുന്നു; ലക്കിടിയിലെ വീട്ടിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടന്ന്‌ മഴ കണ്ടു കൊണ്ട്‌ ലോഹിതദാസ്‌ ഇപ്പോഴും കഥ എഴുതുന്നുണ്ടാകുമെന്ന്‌...

1 comment:

  1. മറക്കാന്‍ കഴിയാത്ത എത്രയോ സംഭാഷണ ശകലങ്ങള്‍..ലോഹി ജീവിതം വാക്കുകളിലൂടെ വരചിടുകയായിരുന്നു..ചെകോലിലെ " നിങ്ങളാണോ അച്ഛന്‍ ? നിങ്ങളെയാണോ ഞാന്‍ സ്നേഹിച്ചത്, ആരാധിച്ചത് ? എന്നാ ഡയലോഗ് ഒരിക്കലും മറക്കാനാവില്ല..

    ReplyDelete