Thursday, April 15, 2010

ചിരിയുടെ പിഷാരടി

ചിരി മനുഷ്യന് മാത്രം ലഭിച്ച അനുഗ്രഹമാണ്. ഒരിക്കലെങ്കിലും മനസ്‌സറിഞ്ഞ് ചിരിക്കാത്തവര്‍, ചിരിക്കാനാഗ്രഹിക്കാത്തവര്‍ ഇല്ല. അതു കൊണ്ടു തന്നെയാണ് നമ്മെ ചിരിപ്പിച്ചവരെയൊക്കെ നാം സ്‌നേഹിച്ചത്. നമ്മെ ഏറെ സ്വാധീനിച്ചത് കോമിക് ദ്വയങ്ങളാണെന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു. ടോമും ജെറിയും ബോബനും മോളിയും കുട്ടൂസനും ഡാകിനിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ എത്ര പേര്‍.
ആ ശ്രേണിയിലെ ഒരു കണ്ണിയായി ഏഷ്യാനെറ്റ് പ്‌ളസില്‍ ബ്‌ളഫ് മാസ്റ്റര്‍ അവതരിപ്പിച്ചു കൊണ്ട് രമേഷ് പിഷാരടിയും സുഹൃത്തും കടന്നു വന്നു. ആ കോമിക് ദ്വയങ്ങള്‍ നമ്മുടെ ആഴ്ചാവസാനങ്ങളെ നര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കി. രമേഷ് പിഷാരടി വൈഗ ന്യൂസിനോട് മനസ്‌സു തുറക്കുന്നു.

ചിരിയുടെ വഴി

കുട്ടിക്കാലം മുതല്‍ ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമാണ്. മൂന്നാം ക്‌ളാസ് മുതലേ മിമിക്രി, മോണോ ആക്ട് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അന്നു മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെ ആ രണ്ട് ഇനങ്ങളില്‍ എന്റെ ഒന്നാം സ്ഥാനം മറ്റാരും അപഹരിച്ചിട്ടില്ല.

കുടുംബം

അമ്മ പാലക്കാട്ടുകാരിയും അച്ഛന്‍ കണ്ണൂര്‍കാരനുമായിരുന്നു. അച്ഛന് വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിലായിരുന്നു ജോലി. അതുകൊണ്ട് താമസം വെള്ളൂര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സിലായിരുന്നു. അഞ്ച് മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.

ബാല്യം

അച്ഛന്‍ കടുത്ത കര്‍ക്കശക്കാരനായിരുന്നു. എന്നാലും എന്നിലെ കലാകാരനെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിരുന്നില്ല.

പ്രണയം

പ്രണയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റിയില്ല എന്നതാണ് വാസ്തവം. പ്രണയത്തിന് അത്യാവശ്യം വേണ്ടത് ആശയവിനിമയോപാധിയാണല്ലോ അന്ന് വീട്ടില്‍ ഒരു ലാന്‍ഡ് ഫോണ്‍ പോലുമില്ല. അതുകൊണ്ട് പ്രണയിക്കാന്‍ സൗകര്യം കിട്ടിയിരുന്നില്ല. എനിക്ക് മുകളില്‍ നാല് സഹോദരങ്ങളുണ്ട്. ഞങ്ങള്‍ അഞ്ചു പേരും കൂടി ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഒരു കത്ത് കിട്ടിയാല്‍ പോലും ഒളിപ്പിക്കാന്‍ പാടായിരുന്നു. ചുരുക്കത്തില്‍, പ്രണയിക്കാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.

ഭാവിവധു

ഞാന്‍ ചെയ്യുന്നത് ഒരു ക്രിയേറ്റീവ് വര്‍ക്കാണെന്ന് മനസ്‌സിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഭാര്യ എന്നെനിക്ക് ആഗ്രഹമുണ്ട്. പലപ്പോഴും എനിക്കെന്റെ ജോലിക്ക് മുന്‍ഗണന കൊടുക്കേണ്ടിവരും അതറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം.

മിനി സ്‌ക്രീനില്‍

മിമിക്രി പ്രോഗ്രാം കണ്ട് സലിംകുമാര്‍ ഏഷ്യാനെറ്റില്‍ സലാം സലീം എന്ന പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പിന്നീട് സിനിമാലയില്‍ ഭാഗമാകാന്‍ അവസരം ലഭിച്ചു.

ബ്‌ളഫ് മാസ്റ്റര്‍

ഒരു കോമഡി ഫോണ്‍ ഇന്‍ പ്രോഗ്രാം തുടങ്ങണമെന്ന ആശയം ഏഷ്യാനെറ്റിലെ അനില്‍ ഗണേശിന്റേതായിരുന്നു. ഏഷ്യാനെറ്റ് പ്‌ളസില്‍ ബ്‌ളഫ് മാസ്റ്റര്‍ എന്ന പേരില്‍ വീക്കെന്‍ഡുകളില്‍ പരിപാടി ആരംഭിച്ചു. 90 എപ്പിസോഡുകള്‍ ലൈവായി ചെയ്തു, പിന്നീടത് റെക്കോഡിംഗ് ആക്കി.

ധര്‍മ്മജനുമായുളള കെമിസ്ട്രി

ധര്‍മ്മജനും ഞാനും ലഡുവും ചമ്മന്തിയും പോലെയാണ്, ഒരു ചേര്‍ച്ചയുമില്ല. ആ ചേര്‍ച്ചയില്ലായ്മയാണ് ഞങ്ങള്‍ക്കിടയില്‍ കോമഡി ഉണ്ടാക്കുന്നത്.

ബ്‌ളഫ് മാസ്റ്ററിന്റെ സ്ക്രിപ്റ്റ്

ഞാനും ധര്‍മ്മജനും കൂടിയാണ് വിഷയം തീരുമാനിക്കുന്നത്. ഞങ്ങള്‍ തന്നെ വേഷവിധാനങ്ങള്‍ തിരഞ്ഞെടുക്കും. ഫോണ്‍കോളുകള്‍ വരുന്നതിനനുസരിച്ച് മനോധര്‍മ്മം പോലെ സംസാരിക്കും.

പെണ്‍വേഷങ്ങള്‍

ഞാന്‍ ഒന്നരവര്‍ഷമായി പെണ്‍വേഷങ്ങള്‍ ചെയ്യാറില്ല. പക്ഷേ, പെണ്‍വേഷം എനിക്ക് ഇണങ്ങുമെന്ന് എല്ലാവരും പറയുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും അതിനു വേണ്ടി എടുത്തിട്ടുമില്ല.

സ്വയം ചിരിച്ചത്

പരിപാടിക്കിടയില്‍ ധര്‍മ്മജന്‍ ധാരാളം മണ്ടത്തരങ്ങള്‍ പറയുകയും അബദ്ധങ്ങള്‍ കാട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അറിയാതെ ചിരിച്ചുപോയിട്ടുണ്ട്.

ഓര്‍മ്മയില്‍ നില്‍ക്കുന്ന എപ്പിസോഡ്

അങ്ങനെ പ്രത്യേകിച്ച് എടുത്തു പറയാന്‍ പറ്റില്ല. എല്ലാ എപ്പിസോഡുകളും വിലപ്പെട്ട ഓര്‍മ്മകളാണ്.

ബ്‌ളഫ് മാസ്റ്റര്‍ നല്‍കിയ അനുഭവം

ഒരു ജന്മത്തില്‍ ഒരു വ്യക്തി ചെയ്യേണ്ട പലകാര്യങ്ങളും ബ്‌ളഫ് മാസ്റ്ററിലൂടെ ഞാനും ധര്‍മ്മജനും കൂടി ചെയ്തു തീര്‍ത്തിട്ടുണ്ട്. ഒരു മനുഷ്യായുസ്‌സുമായി ബന്ധപ്പെട്ട പല വേഷങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മജന്‍ എന്റെ മകനും മകളും സഹോദരിയും സഹോദരനും കാമുകിയും കാമുകനും ഭര്‍ത്താവും ഭാര്യയും അച്ഛനും അമ്മയും സുഹൃത്തും ഒക്കെയായിട്ടുണ്ട്.

ബിഗ് സ്‌ക്രീനിലേക്കുളള മാറ്റം

പോസിറ്റീവില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചപ്പോഴെ ബ്‌ളഫ് മാസ്റ്ററിന്റെ യാതൊരു സ്വാധീനവും അഭിനയത്തില്‍ വരരുതെന്ന് തീരുമാനിച്ചിരുന്നു. കപ്പല്‍മുതലാളിയില്‍ സീരിയസ് കഥാപാത്രമായിരുന്നു.

ആരാധകര്‍

ഉണ്ടെന്നു വേണം കരുതാന്‍. ഓര്‍ക്കുട്ടില്‍ ഒരുപാട് ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട്. റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാത്തവര്‍ പിണങ്ങല്ലേ, ഇനിയും സ്‌ക്രാപ്പ് അയക്കൂ എന്ന് പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. എന്റെ പേരിലുളള കമ്മ്യൂണിറ്റിയൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ഭാവിസ്വപ്നങ്ങള്‍

എനിക്കു പൊതുവെ സ്വപ്നങ്ങള്‍ കുറവാണ്. ഭാവിയെക്കുറിച്ചുളള ആശങ്കകളാണ് അധികവും.

മിനിസ്‌ക്രീനിലൂടെ നമ്മുടെയൊക്കെ മനസ്‌സ് കീഴടക്കിയ ഈ വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ നമുക്കു പരിചയം പാചകക്കാരനായും മീന്‍പിടിത്തക്കാരനായും തയ്യല്‍ക്കാരിയായും മുറിവൈദ്യനായും ഒക്കെയാണ്.

ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ രമേഷ് പിഷാരടിക്ക് കഴിയട്ടെ.

No comments:

Post a Comment