Sunday, April 18, 2010

ജീവിതത്തിലെ ഹെയര്‍പിന്‍ ബെന്‍ഡുകള്‍

നിന്നെക്കുറിച്ചോര്‍ത്ത്
കരഞ്ഞ രാത്രികളാണ്
നീ എന്‍േറതായിരുന്നു
എന്നതിന്റെ തെളിവ്'

ഓര്‍ക്കാപ്പുറത്ത് മഴ പെയ്യുമ്പോള്‍ കുട നിവര്‍ത്താന്‍ പാടുപെടുന്ന കുട്ടിയുടെ മനസ്‌സാണ് എസ് കലേഷിന്റെ കവിതകള്‍ക്ക്. കലേഷിന്റെ കവിതയില്‍ കുമാരനും ഗ്രാമീണനും കാമുകനുമുണ്ടെന്ന് കവി സച്ചിദാനന്ദന്‍ അവതാരികയില്‍ പറയുന്നു.

'ഹെയര്‍പിന്‍ ബെന്‍ഡ്' എന്ന ശീര്‍ഷകം തന്നെ കലേഷിന്റെ പുസ്തകത്തെ കൂടുതല്‍ അറിയാന്‍ നമ്മെ പ്രചോദിപ്പിക്കും. തിരസ്‌കരിക്കപ്പെട്ട പ്രണയം എക്കാലത്തും കവിതകളിലെ ഒഴിവാക്കാനാകാത്ത ഇതിവൃത്തമാണ്. എന്നാല്‍ കലേഷിന്റെ കവിതകളിലെ നഷ്ടപ്രണയത്തിന് പുതിയതായി വാങ്ങിയ നോട്ടുപുസ്തകത്തിന്റെ ഗന്ധമാണ്.

പ്രണയിനിയുടെ ഹെയര്‍ പിന്‍ കളഞ്ഞുകിട്ടിയാലോ എന്ന് പ്രതീക്ഷിച്ച് വഴിയില്‍ കാത്തുനില്‍ക്കുന്ന കാമുകന്റെ മനസ്‌സിലെ വികാരമെന്താണ്? കലേഷ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി വേദനിപ്പിക്കുന്നു.
'അയല്‍പക്കക്കാരായ പ്‌ളസ് ടു കുട്ടികള്‍ കളിപറഞ്ഞ് രസിച്ച് പ്രണയത്തിന്റെ വയല്‍വരമ്പ് കടക്കുന്നതേയുളളൂ' എന്ന വരികളില്‍ പ്രണയം കൗമാരത്തിന്റെ ആഘോഷമാണെന്ന് പറയാതെ പറയുന്നു.

'നോഹയുടെ പെട്ടകം' എന്ന കവിത ഒരു സാധാരണ വിഷയത്തെ അസാധാരണമായി കൈകാര്യം ചെയ്തിരിക്കുന്നു. ഒരു പ്രൈവറ്റ് ബസിന്റെ പശ്ചാത്തലത്തിന്റെ ഒരു ഗ്രാമത്തിന്റെ അവസ്ഥ വരച്ചുകാട്ടുന്നു. ചായക്കടക്കാരന്റെ മകള്‍ എന്ന കവിതയില്‍ പൂക്കളുടെ മുഖമുളള ഗ്‌ളാസ് പ്രണയം പറയാതെ പറയുന്നുവെന്ന് നമുക്കു മനസ്‌സിലാകും.

സിനിമാക്കഥകളിലെ പോലെ പെട്ടെന്ന് വലുതാകണമെന്ന് കവി പറയുമ്പോള്‍ ഇതു നമ്മുടെയെല്ലാം സ്വകാര്യ ആശയാണെന്ന് നാം തിരിച്ചറിയുന്നു. പൂക്കള്‍ക്കും തുമ്പികള്‍ക്കും മഴത്തുളളികള്‍ക്കും നമ്മോട് എന്തോ പറയാനുണ്ടെന്ന് കലേഷ് ഓര്‍മ്മിപ്പിക്കുന്നു.

നഷ്ടപ്പെടലുകള്‍ ജീവിതത്തിന്റെ അനിവാര്യതയാണെന്ന് കവി പറയുമ്പോള്‍ പ്രണയവും മരണവും ഒരുപോലെയാണെന്ന് നാം മനസ്‌സിലാക്കുന്നു. പ്രണയിനിയുടെ വിവാഹം പല കവിതകളിലും കടന്നുവരുമ്പോള്‍ നഷ്ടപ്പെടലിന് മൈലാഞ്ചിയുടെ നിറം കൈവരുന്നു.

ആഗസ്റ്റ് 24, 2006 എന്ന കവിതയില്‍ പ്രണയത്തിന് മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പാണ്. നാട്ടിന്‍പുറത്തെ നന്മകളും നഗരത്തിന്റെ ഭ്രമിപ്പിക്കുന്ന കെട്ടുകാഴ്ചകളും കലേഷിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കെട്ടിടങ്ങളുടെ ഉയരത്തെ പേടിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരന്റെ മനസ്‌സ് എല്ലാവര്‍ക്കുമുണ്ടെന്ന് സൈറണ്‍ എന്ന കവിതയിലൂടെ കലേഷ് നമ്മെ ഓര്‍മിപ്പിക്കുന്നു.

കവിതയിലെ പുതിയ ചന്ദ്രോദയം എന്ന് എസ് കലേഷിനെ നമുക്ക് നിസ്‌സംശയം പറയാം.
ഹെയര്‍പിന്‍ ബെന്‍ഡ്
എസ് കലേഷ്
ഫേബിയന്‍ ബുക്ക്‌സ്
വില : 50 രൂപ

No comments:

Post a Comment