Sunday, April 18, 2010

ഹാസ്യസമ്രാട്ടിന്‍െറ ഓര്‍മ്മയ്ക്ക് രണ്ട് പതിറ്റാണ്ട്


മലയാള സിനിമയുടെ ഹാസ്യലോകത്ത് 35 വര്‍ഷം വിരാജിച്ച നടന്‍ അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് ഇന്ന്(മാര്‍ച്ച് 29) 20 വര്‍ഷം തികയുന്നു. മഹത്തായ ഒരു പാരമ്പര്യത്തിന്‍െറ പിന്‍ബലം എന്നും അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നു. തിരുവിതാംകൂറിന്‍െറ ചരിത്രമെഴുതിയ സി വി രാമന്‍ പിളളയുടെ കൊച്ചുമകനും അക്ഷരങ്ങളിലൂടെ ഹാസ്യത്തിന്‍െറ ഭാവഭേദങ്ങള്‍ രചിച്ച ഇ വി കൃഷ്ണപിളളയുടെ മകനുമായ അടൂര്‍ ഭാസി പക്ഷേ മലയാളത്തിനു സംഭാവന ചെയ്തതു അക്ഷരങ്ങളല്ല, എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളാണ്.

1927ല്‍ തിരുവനന്തപുരത്ത് ഇ വി കൃഷ്ണപിളളയുടെയും മഹേശ്വരിയമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി ജനിച്ച കെ ഭാസ്കരന്‍ നായര്‍ നാടകനടനായും പത്രപ്രവര്‍ത്തകനായും സാമൂഹികപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശേഷമാണ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അദ്ദേഹത്തിന്‍െറ സഹോദരന്‍ ചന്ദ്രാജി അറിയപ്പെടുന്ന നടനാണ്. ആകാശവാണിയുടെ നാടകങ്ങളില്‍ അടൂര്‍ ഭാസി സജീവമായി. കൈനിക്കര കുമാരപിളള, ജഗതി എന്‍ കെ ആചാരി, നാഗവളളി ആര്‍ എസ് കുറുപ്പ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, വീരന്‍ എന്നറിയപ്പെട്ടിരുന്ന പി കെ വീരരാഘവന്‍ നായര്‍ തുടങ്ങിയവരുമായുളള സൗഹൃദം അഭിനയത്തെ സീരിയസായി കാണാന്‍ അദ്ദേഹത്തെ സഹായിച്ചു.

തിരമാലയിലെ ഒരു അപ്രധാന വേഷത്തിലൂടെയാണ് അടൂര്‍ ഭാസി സിനിമയില്‍ എത്തുന്നത്. 1961ല്‍ പുറത്തിറങ്ങിയ മുടിയനായ പുത്രനിലൂടെയാണ് ഭാസി ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ടു അടൂര്‍ ഭാസിയുടെ നാളുകളായിരുന്നു. അദ്ദേഹമില്ലാത്ത ഒരു സിനിമയെക്കുറിച്ച് പോലും മലയാളിക്ക് അന്ന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എസ് പി പിളള - ഭാസി - ബഹദൂര്‍ എന്ന കോമഡി ത്രയം സിനിമകളിലെ അഭിവാജ്യഘടകമായിരുന്നു. തനിക്കു വില്ലന്‍ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കരിമ്പനയിലൂടെയും ഇതാ ഒരു മനുഷ്യനിലൂടെയും തെളിയിച്ചു. 1974ല്‍ ചട്ടക്കാരിയിലെ അഭിനയത്തിന് അദ്ദേഹത്തിന് നല്ല നടനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ജോണ്‍ എബ്രഹാമിന്‍െറ ചെറിയാച്ചന്‍െറ ക്രൂരകൃത്യങ്ങളിലെ അഭിനയവും അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയിട്ടുണ്ട്.

രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം എന്നീ ചിത്രങ്ങള്‍ അടൂര്‍ ഭാസി സംവിധാനം ചെയ്തവയാണ്. നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി പിന്നണി പാടിയിട്ടുളള അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ ഏറെ പ്രസിദ്ധം ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിനു വേണ്ടി ആലപിച്ച ഒരു രൂപ നോട്ടു കൊടുത്താല്‍........എന്ന ഗാനമാണ്. 1989ല്‍ അഭിനയിച്ച ചക്കിക്കൊത്ത ചങ്കരനാണ് അദ്ദേഹത്തിന്‍െറ അവസാനത്തെ സിനിമ. 1990ല്‍ അടൂര്‍ ഭാസി എന്ന മഹാകലാകാരന്‍ ഈ ലോകത്തോടു വിട പറഞ്ഞു.

No comments:

Post a Comment