Sunday, April 18, 2010

പോക്കുവെയിലിന്‍െറ ഓര്‍മ്മയ്‌ക്ക്‌....


മലയാളസിനിമയ്‌ക്ക്‌ അദ്ദേഹം എല്ലാമായിരുന്നു. സംവിധായകനായും തിരക്കഥാകൃത്തായും സംഗീതജ്ഞനായും കാര്‍ട്ടൂണിസ്‌റ്റായും അദ്ദേഹം മലയാളത്തില്‍ നിറഞ്ഞു നിന്നു. അതു വരെയുണ്ടായിരുന്ന സിനിമാസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു കൊണ്ട്‌ തന്‍േറതായ ഒരു സ്‌റ്റെല്‍ മലയാളത്തിനു സമ്മാനിച്ചു. ആക്‌ഷനും കട്ടും പറയാതെ കാമറാമാനെ സ്‌പര്‍ശിച്ചു മാത്രം ആശയവിനിമയം കൈമാറിയിരുന്ന ആ വലിയ കലാകാരന്‍ അരവിന്ദന്‍ അല്ലാതെ മറ്റാരാണ്‌. അദ്ദേഹത്തിന്‍െറ 19ാം ചരമ വാര്‍ഷികമാണ്‌ ഇന്ന്‌. മാതൃഭൂമി വാരികയില്‍ കാര്‍ട്ടൂണിസ്‌റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പേരില്‍ കാര്‍ട്ടൂണ്‍ പംക്തി കൈകാര്യം ചെയ്‌തു തുടങ്ങി. കാവാലം നാരായണ പണിക്കരുമായുളള ബന്ധം അരവിന്ദനെ രംഗകലയോട്‌ അടുപ്പിച്ചു. 1974ല്‍ ഉത്തരായനമെന്ന അരവിന്ദന്‍െറ ആദ്യത്തെ സിനിമ പുറത്തിറങ്ങി. ഐതിഹ്യവുമായി അടുത്ത്‌ നില്‍ക്കുന്ന കാഞ്ചനസീതയായിരുന്നു അദ്ദേഹത്തിന്‍െറ രണ്ടാമത്തെ ചിത്രം. ഒരു സര്‍ക്കസ്‌ ട്രൂപ്പിന്‍െറ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച തമ്പ്‌ അദ്ദേഹത്തിന്‍െറ മാസ്‌റ്റര്‍പീസ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. വിപ്‌ളവകവിയായ ബാലചന്ദ്രന്‍ ചുളളിക്കാടിനെ നായകനാക്കി അരവിന്ദന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ്‌ പോക്കുവെയില്‍. 1986ല്‍ മികച്ച ചിത്രത്തിനുളള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിദംബരത്തിന്‍െറ നിര്‍മ്മാതാവും സംവിധായകനും അരവിന്ദനാണ്‌. മികച്ച സംവിധായകനുളള ദേശീയ അവാര്‍ഡ്‌ അദ്ദേഹത്തെ തേടി മൂന്നു തവണ എത്തി. 1978ല്‍ കാഞ്ചനസീതയിലൂടെയും 1979ല്‍ തമ്പിലൂടെയും 1987ല്‍ ഒരിടത്തിലൂടെയും അരവിന്ദന്‍ ഈ നേട്ടം സ്വായത്തമാക്കി. ഇതോടൊപ്പം അനവധി സംസ്ഥാന അവാര്‍ഡുകളും അരവിന്ദന്‍ സ്വന്തമാക്കി. കുമ്മാട്ടി എന്ന പേരില്‍ അദ്ദേഹം കുട്ടികള്‍ക്കായി ഒരു ചിത്രമെടുത്തിരുന്നു. പിറവി, എസ്‌തപ്പാന്‍, ആരോ ഒരാള്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചു. ബംഗാളിലെ അഭയാര്‍ത്ഥികളുടെ കഥ പറയുന്ന വാസ്‌തുഹാര പുറത്തിറങ്ങുന്നതിനു മുമ്പ്‌ 1991 മാര്‍ച്ച്‌ 15ന്‌ അരവിന്ദന്‍ മലയാളത്തോടു വിട പറഞ്ഞു.

No comments:

Post a Comment