Thursday, April 15, 2010

കായംകുളം കൊച്ചുണ്ണിയുടെ വാലന്റൈന്‍ ഡേ

കുസൃതിച്ചിരിയുമായി അഭിനയലോകം കീഴടക്കുന്ന മണിക്കുട്ടനുമായി ഒരു വാലന്റൈന്‍ ദിന സല്ലാപം...

മീശമാധവന്‍ എന്ന ചിത്രത്തില്‍ മാധവനെന്ന കളളനെ അവതരിപ്പിച്ചു കൊണ്ടാണ്‌ ദിലീപ്‌ മലയാളസിനിമയില്‍ സൂപ്പര്‍സ്‌റ്റാറായത്‌. അതുപോലെ, ഒരു കൊച്ചു കലാകാരന്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം അവതരിപ്പിച്ച്‌ വീട്ടമ്മമാരുടെ മനസ്‌സ്‌ കീഴടക്കി. പിന്നീട്‌ കൗമാരമനസ്‌സുകളുടെ ബോയ്‌ഫ്രണ്ടായി അദ്ദേഹം ബിഗ്‌സ്‌ക്രീനിലേക്ക്‌ കടന്നു വന്നു. കളഭത്തിലെ നിഷ്‌കളങ്കനായ ബ്രാഹ്‌മണയുവാവ്‌ പാര്‍ത്ഥസാരഥിയെയും ഛോട്ടാമുംബയിലെ കൊച്ചുതെമ്മാടിയായ സൈനുവിനെയും ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കനിലെ വിപ്‌ളവകാരിയായ അലക്‌സിനെയും കുരുക്ഷേത്രയിലെ പ്രണയലോലുപനായ സൈനികന്‍ പ്രകാശിനെയും അവതരിപ്പിച്ച്‌ മണിക്കുട്ടന്‍ എന്നറിയപ്പെടുന്ന തോമസ്‌ ജെയിംസ്‌ മലയാളസിനിമയില്‍ തന്‍േറതായ ഒരു സ്‌ഥാനം നേടി. കുസൃതിച്ചിരിയുമായി അഭിനയലോകം കീഴടക്കുന്ന മണിക്കുട്ടനുമായി ഒരു വാലന്റൈന്‍ ദിന സല്ലാപം...

അഭിനയജീവിതത്തിലേക്ക്‌ വന്നത്‌ ‌?

തിരുവനന്തപുരം കുടപ്പനക്കുന്ന്‌ മേരിഗിരി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട്‌ ഏഴാം ക്‌ളാസില്‍ പട്ടം സെന്‍റ്‌ മേരീസ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ `വര്‍ണ്ണച്ചിറകുകള്‍` എന്ന കുട്ടികളുടെ ചിത്രത്തില്‍ സുഹാസിനിയോടൊപ്പം അഭിനയിച്ചു. ഡിഗ്രിക്ക്‌ മഹാത്മാഗാന്ധി കോളേജില്‍ പഠിക്കുമ്പോള്‍ `ഒരു പീലിക്കണ്ണിന്‍െറ ഓര്‍മ്മയ്‌ക്ക്‌` എന്ന കാംപസ്‌ ചിത്രത്തില്‍ നായകവേഷം ചെയ്‌തു. അതിന്‍െറ സിഡി കണ്ടാണ്‌ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലേക്ക്‌ ക്ഷണം ലഭിച്ചത്‌.

കായംകുളം കൊച്ചുണ്ണിയിലെ അനുഭവങ്ങള്‍ ?

ആദ്യം ഒരു ചെറിയ വേഷത്തിലേക്കാണ്‌ വിളിച്ചത്‌. പിന്നീട്‌ കേന്ദ്രകഥാപാത്രമായ കൊച്ചുണ്ണിയുടെ കൗമാരപ്രായം അഭിനയിക്കാന്‍ സാധിച്ചു.

സിനിമാസ്വപ്‌നങ്ങളുടെ തുടക്കം?

സിനിമാമോഹമൊന്നും ഉണ്ടായിരുന്നില്ല. യാദൃച്ഛികമായിട്ടാണ്‌ സിനിമയില്‍ എത്തിയത്‌. കായംകുളം കൊച്ചുണ്ണി കണ്ടാണ്‌ സംവിധായകന്‍ വിനയന്‍ തന്‍െറ ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്‌. അതിലെ രമേഷ്‌ എന്ന കഥാപാത്രം എന്‍െറ ജിവിതത്തിലെ വഴിത്തിരിവായി.

ബാല്യകാല ഓര്‍മകള്‍ ‌?

സാമാന്യം പഠിക്കുന്ന, അത്യാവശ്യം കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു.

കുടുംബത്തെക്കുറിച്ച്‌ ?

അച്ഛനും അമ്മയും രണ്ട്‌ ചേച്ചിമാരുമടങ്ങിയ ഒരു സാധാരണകുടുംബം. ഇപ്പോള്‍ ഇരുവരും വിവാഹിതരായി രണ്ട്‌ സ്‌ഥലങ്ങളിലായി ജീവിക്കുന്നു.

മണിക്കുട്ടന്‍ എന്ന പേരിന് പിന്നില്‍?

തോമസ്‌ പഴയ ഒരു പേരാണ്‌. അത്‌ കേള്‍ക്കുമ്പോള്‍ ഒരുപാട്‌ പ്രായമുളളതായി തോന്നും. മണിക്കുട്ടന്‍ എന്നത്‌ എന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ്‌. കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാനെത്തുമ്പോഴാണ്‌ മണിക്കുട്ടന്‍ എന്ന പേര്‌ സ്വീകരിച്ചത്‌. പിന്നീട് സിനിമയിലെത്തിയപ്പോഴും ആ പേര്‌ തന്നെ നിലനിര്‍ത്തി.

മോഹന്‍ലാലിനോടൊപ്പമുളള അനുഭവങ്ങള്‍ ?

ഛോട്ടൈ മുംബയുടെ ഷൂട്ടിംഗ്‌ 40 ദിവസം നീണ്ടു നിന്നിരുന്നു. കാമറയുടെ മുമ്പില്‍ എത്തുമ്പോള്‍ അദ്ദേഹം വല്ലാതെ എനര്‍ജെറ്റിക്കാവും. അദ്ദേഹത്തിന്‍െറ കൂടെ അഭിനയിക്കുമ്പോള്‍ ആ എനര്‍ജി നമുക്കും പകര്‍ന്നു കിട്ടും.

ആരാധികമാര്‍?

അത്യാവശ്യം ഉണ്ട്‌.

പ്രണയാനുഭവങ്ങള്‍?

കാംപസില്‍ ധാരാളം പെണ്‍കുട്ടികള്‍ ഉളളതുകൊണ്ട്‌ ഒരു പ്രത്യേകവ്യക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.

വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടോ?

എടുത്തുചാടി വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ ഭൂരിഭാഗം യുവാക്കളെയും പോലെ ഞാനും കരിയറിനാണ്‌ പ്രാധാന്യം കല്‍പ്പിക്കുന്നത്‌.

ഭാവിസ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്‌?

ഒരു നല്ല കലാകാരനായി അറിയപ്പെടണമെന്നാണ്‌ ആഗ്രഹം.

ഈ വാലന്റൈന്‍സ്‌ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്ക്‌ നല്‌കാനുളള സന്ദേശം എന്താണ്‌?


പ്രണയത്തിന്‍െറ വിജയവും പരാജയവും നിങ്ങളുടെ കൈയിലാണ്‌. പണ്ട്‌ പ്രണയമെന്ന്‌ കേള്‍ക്കുമ്പോള്‍ ആര്‍ക്കും പേടിയില്ല. ഇപ്പോള്‍ പ്രണയത്തിന്‌ തീവ്രവാദസ്വഭാവമാണുളളത്‌. സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രണയിക്കുന്നവര്‍ക്ക്‌ വാലന്റൈന്‍സ്‌ ദിനം മാത്രമല്ല എന്നും ആഘോഷമാണ്‌, അവര്‍ക്കെന്‍െറ ആശംസകള്‍. അല്ലാത്തവരോട്‌ ഒരു അഭ്യര്‍ത്ഥന, വാലന്റൈന്‍സ്‌ ദിനം എന്ന ഒരു ദിവസം ആഘോഷിക്കാന്‍ വേണ്ടി മാത്രം പ്രണയിച്ച്‌ അതിന്‍െറ പവിത്രത നശിപ്പിക്കരുത്‌.

No comments:

Post a Comment