Sunday, April 18, 2010

ഇന്ദിരയുടെ മോഹഭംഗം


ഇന്ത്യയിലെ പ്രസിദ്ധ നയതന്ത്രജ്ഞരെല്ലാം ഇന്ത്യയെക്കുറിച്ച്‌ സ്വപ്‌നം കണ്ടത്‌ അക്ഷരങ്ങളിലൂടെയാണ്‌. അവര്‍ കത്തുകളെഴുതി സ്വപ്‌നങ്ങള്‍ പങ്കുവച്ചു, ആശയങ്ങള്‍ കൈമാറി. ജയിലില്‍ കിടന്നപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിര ഗാന്ധിക്ക്‌ അയച്ച എഴുത്തുകള്‍ അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധമാണ്‌.
ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയായിരുന്നു ഇന്ദിര ഗാന്ധി. ഇന്ത്യക്കെന്നും പ്രിയപ്പെട്ട നെഹ്‌റുവിന്‍െറ പ്രിയപ്പെട്ട മകള്‍. അച്ഛന്‍െറ നിഴലില്‍ ജീവിക്കാതെ തന്‍െറ കഴിവു കൊണ്ടാണ്‌ ഇന്ദിര രാജ്യത്തിന്‍െറ ഉന്നതപദവിയിലെത്തിയത്‌. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ ഭരണം മറ്റു രാഷ്‌ട്രത്തലവന്മാരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. ശക്തമായ അഭിപ്രായവും തീരുമാനം എടുക്കാനുളള നൈപുണ്യവും കൊണ്ട്‌ ഒരു കാലഘട്ടത്തിന്‍െറ പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. ആ ഉരുക്കുവനിതയുടെ ഉളളില്‍ എപ്പോഴും ഒരു മോഹഭംഗത്തിന്‍െറ നീറ്റലുണ്ടായിരുന്നു.

ഇന്ദിര പ്രഗല്‌ഭരായ രണ്ടാണ്‍മക്കളുടെ അമ്മയായിരുന്നു. പക്ഷേ, രാജീവ്‌ ഗാന്ധിയുടെയും സഞ്‌ജയ്‌ ഗാന്ധിയുടെയും സാന്നിധ്യത്തിനുമപ്പുറം ഇന്ദിരയുടെ മനസ്‌സ്‌ ഒരു മകള്‍ക്കായി കൊതിച്ചിരുന്നു. പല സ്വകാര്യവേളകളിലും ഇന്ദിര ഈ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. ജഗത്തിന്‌ ഒരു അനിയത്തിയെ ലഭിച്ചതിലുളള അവന്‍െറ സന്തോഷം എനിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടെന്നും തന്‍െറ മനസ്സ് ഒരു മകള്‍ക്കായി വല്ലാതെ ദാഹിക്കുന്നുണ്ടെന്നും ഇന്ദിര ഗാന്ധി നട്‌വര്‍ സിംഗിന്‌ കത്തെഴുതിയിരുന്നു(നട്‌വര്‍ സിംഗിന്റെ മകനാണ് ജഗത് സിംഗ്).

ഒരുപാട്‌ പ്രശസ്‌തരുടെ എഴുത്തുകള്‍ വിലപ്പെട്ട നിധിയായി സൂക്ഷിച്ച നട്‌വര്‍ സിംഗ്‌, അവയെല്ലാം സ്‌നേഹപൂര്‍വ്വം കെ നട്‌വര്‍ സിംഗ്‌ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഇന്ദിര ഗാന്ധിയുടേത്‌ കൂടാതെ ഇ എം ഫ്രോസ്‌റ്റര്‍, രാജാജി, ലോര്‍ഡ്‌ മൗണ്ട്‌ ബാറ്റന്‍, ദലൈ ലാമ, പ്രസിഡന്‍് നൈറ, വിജയലക്ഷ്‌മി പണ്ഡിറ്റ്‌, എം എഫ്‌ ഹുസൈന്‍, രാജീവ്‌ ഗാന്ധി, ആര്‍ കെ നാരായണന്‍, നര്‍ഗീസ്‌ ദത്ത്‌, ദേവ്‌ ആനന്ദ്‌ എന്നിവരുടെ കത്തുകളും ഈ പുസ്‌തകത്തില്‍ അടങ്ങിയിട്ടുണ്ട്‌.

ഡിജിറ്റല്‍ ടെക്‌നോളജി കത്തുകളുടെ സ്ഥാനം കീഴടക്കിയ ഇക്കാലത്തും അക്ഷരങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ രാഷ്‌ട്രീയ നേതാക്കള്‍ നമുക്കുണ്ട്‌. ലക്ഷക്കണക്കിന്‌ ആരാധകരുളള ശശി തരൂരിന്‍െറ ട്വിറ്റര്‍ ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.

No comments:

Post a Comment