Sunday, April 18, 2010

ഇങ്ങനെയും ഒരു സിനിമക്കാലമുണ്ടായിരുന്നു


ഏതായാലും ക്യാമറ കൊണ്ട്‌ ചരിത്രമുണ്ടാക്കിയ ക്യാമറാമാന്‍ ഡയറക്‌ടര്‍ കൂടിയായാല്‍ എന്തു സംഭവിക്കും? മരണം നേരില്‍ കാണേണ്ടിവന്നത്‌ ആ അര്‍പ്പണമനോഭാവത്തിന്‍െറ പേരിലാണ്‌. മുറപ്പെണ്ണ്‌ സംവിധാനം ചെയ്യുമ്പോഴായിരുന്നു ആ സംഭവം.

`റെഡിഫോര്‍ ടേക്ക്‌` പറഞ്ഞ സമയം. ശാരദയുടെ സൈഡിലേക്കുളള ഒരു മൂവ്‌മെന്‍റാണ്‌ ചിത്രീകരിക്കുന്നത്‌. ഒരു ഭാഗത്ത്‌ ലൈറ്റിംഗ്‌ വേണ്ടത്ര തൃപ്‌തികരമല്ലെന്ന്‌ തോന്നി.
പിന്നെ തീരെ വൈകിയില്ല. ഓടിച്ചെന്ന്‌ ലൈറ്റ്‌ അഡ്‌ജസ്‌റ്റ്‌ ചെയ്യാന്‍ ഫ്‌ളഡ്‌ലൈറ്റ്‌സിന്‍െറ ബ്രായ്‌ക്കറ്റില്‍ പിടിച്ചു. ലൈറ്റിന്‍െറ ബോഡിയില്‍ ലീക്കുണ്ടായിരുന്നിരിക്കണം. പിന്നെന്തു പറയാന്‍ ? രണ്ട്‌ ലൈറ്റ്‌സും ചേര്‍ത്തുളള ആ എത്തിപ്പിടുത്തത്തില്‍ ശരീരത്തില്‍ ഷോക്കടിച്ചു. രണ്ടു ടെര്‍മിനലില്‍ നിന്നുളള കറന്‍റ്‌ 440! ആ സ്‌ഥിതി ഒന്നോര്‍ത്തു നോക്കൂ!

ശാരദയുടെ ഷോട്ട്‌. കണ്ണില്‍ അവസാനം നിന്ന രൂപം ശാരദയുടേത്‌. മാഞ്ഞുമാഞ്ഞ്‌ അതു കേന്ദ്രബിന്ദുവായി. അതും അണഞ്ഞു.

ആരോ ബുദ്ധിപൂര്‍വ്വം കറന്‍റ്‌ ഓഫാക്കിയിരിക്കണം. പിന്നെ എണീറ്റോടുന്നതാണ്‌ ഓര്‍മ്മയില്‍. എല്ലാവരും അന്തംവിട്ടു നില്‌ക്കുകയാണ്‌.

ഇന്നും ഇതാലോചിക്കുമ്പോള്‍ വിന്‍സെന്‍റിന്‍െറ മനസ്‌സിലൊരു പിടച്ചില്‍.`പേജ്‌ : 46
സിനിമ ബാല്യത്തിലെ നിറമുളള ഒരു ഓര്‍മയാണ്. അത്തരം ചില ഓര്‍മകളിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ തന്‍െറ പുതിയ ഗ്രന്ഥമായ ഇങ്ങനെയും ഒരു സിനിമക്കാലം ആരംഭിക്കുന്നത്. വെളളിത്തിര പൊക്കി നോക്കുന്ന കുട്ടിയായിട്ടാണ് പ്രേംചന്ദ് അവതാരികയില്‍ കക്കട്ടിലിനെ വിശേഷിപ്പിക്കുന്നത്. മഹത്തായ ഒരു സംസ്കാരം അവകാശപ്പെടാനുളള മലയാള സിനിമയിലെ കാണാക്കഥകള്‍ വളപ്പൊട്ടുകള്‍ പോലെ പെറുക്കിയെടുത്ത് ആവിഷ്കരിച്ചിരിക്കുകയാണ് കക്കട്ടില്‍ ഈ പുസ്തകത്തില്‍.

രണ്ടു സീക്വന്‍സുകളിലായി പിന്നാമ്പുറത്തെയും മുന്നിലെയും കഥകള്‍ പറയുന്ന പുസ്തകത്തില്‍ ഗതകാലസിനിമയിലെ വര്‍ണ്ണപ്പൊട്ടുകള്‍ എന്നു പേരിട്ട ആദ്യ സീക്വന്‍സില്‍ 90 വയസ്‌സിനും 72 വയസ്‌സിനും ഇടയിലുളള ഏഴു പേരുടെ കഥ പറയുന്നു. ഒപ്പം 62കാരിയായ കവിയൂര്‍ പൊന്നമ്മയുടെയും. ഇതുവഴി നമുക്ക് സിനിമയിലെ ആരും പറയാത്ത ചില കാണാക്കാഴ്ചകളിലേക്ക് പോകാം.

നിര്‍മ്മാതാവും വിതരണക്കാരനും കഥാകൃത്തുമായ ടി ഇ വാസുദേവനെയാണ് കക്കട്ടില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. സമകാലികനായ പി സുബ്രഹ്മണ്യവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ അദ്ദേഹം ലേഖകനുമായി പങ്കുവയ്ക്കുന്നു. തന്‍െറ നൂറാമത്തെ ചിത്രം വരുന്നു എന്ന് പ്രഖ്യാപിച്ച ടി ആര്‍ സുന്ദരവും 75-ാമത്തെ ചിത്രം അനൗണ്‍സ് ചെയ്ത കുഞ്ചാക്കോയും മരിച്ചു. അത് സുബ്രഹ്മണ്യത്തിന് സംഭവിക്കാതിരിക്കാന്‍ ടി ഇ വാസുദേവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ യാദൃച്ഛികമെന്നോണ്ണം തന്‍െറ 75-ാമത്തെ ചിത്രം പൂര്‍ത്തിയാക്കാതെ സുബ്രഹ്മണ്യം വിടപറഞ്ഞു. അതിനു ശേഷം ടി ഇ വാസുദേവന്‍ കടുത്ത വിശ്വാസിയായി.

82 വയസ്‌സുളള നവോദയ അപ്പച്ചന്‍െറ കഥ രസകരമാണ്. അദ്ദേഹത്തിന് പ്രേംനസീറും മോഹന്‍ലാലും അഭിനയിച്ച കടത്തനാടന്‍ അമ്പാടി ഏറ്റെടുക്കേണ്ടി വരുന്നു. അത് അദ്ദേഹത്തെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.
സ്ക്രീനിലെ വില്ലനായ ജോസ്പ്രകാശിന്‍െറ സിനിമാപ്രവേശം ഗായകനായിട്ടായിരുന്നു. വില്ലന്‍ പ്രകടനം കണ്ട് പിണങ്ങുന്ന ഭാര്യയെ സമാധാനിപ്പിക്കാന്‍ അദ്ദേഹം അവരെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

പ്രേംനസീറിന്‍െറ ക്‌ളാസ്‌മേറ്റായ പരമു, ശോഭനാ പരമേശ്വരന്‍ നായര്‍ ആയ കഥ അത്യന്തം രസകരമാണ്. മുറപ്പെണ്ണിന്‍െറ സെറ്റില്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ട ഒരോര്‍മ്മയുണ്ട് വിന്‍സെന്‍റ് മാസ്റ്റര്‍ക്ക്. ലൈറ്റിംഗ് അഡ്ജസ്റ്റ് ചെയ്യാന്‍ പോയ അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റു. ആരോ ബുദ്ധിപൂര്‍വ്വം കറണ്ട് ഓഫ് ചെയ്തതുകൊണ്ട് വിന്‍സെന്റ് മാസ്റ്റര്‍ രക്ഷപ്പെട്ടു.

കെ എസ് സേതുമാധവന്‍െറ മനസ്‌സില്‍ മൂന്ന് രൂപങ്ങളുണ്ട്. സിനിമാലോകം കണ്ട പ്രഗല്ഭര്‍, കമലഹാസനും സത്യനും പ്രേംനസീറും. അഭിനയത്തോടുളള അര്‍പ്പണമനോഭാവംകൊണ്ട് ഉയരങ്ങളിലെത്തിയവരാണ് ആ മൂന്ന് കലാകാരന്മാരും.

ആയിരത്തോളം സിനിമാഗാനങ്ങള്‍ക്ക് ഈണം നല്‍കിയ എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തന്‍െറ ഗുരുവായ ജി ദേവരാജനുമായി പിണങ്ങേണ്ടി വന്ന സാഹചര്യവും ആ പിണക്കം കാലം മായ്ച്ചു കളയുന്നതും നമുക്ക് ആസ്വാദ്യകരമായി തോന്നും.

65 വയസ്‌സായ കവിയൂര്‍ പൊന്നമ്മ ഇപ്പോഴും മലയാളസിനിമയിലെ സ്‌നേഹമയിയായ അമ്മയാണ്. സത്യന്‍െറയും മോഹന്‍ലാലിന്‍െറയും അമ്മയായി അഭിനയിച്ച ദിപ്തസ്മരണകള്‍ കവിയൂര്‍ പൊന്നമ്മയുടെ മനസ്‌സില്‍ നിറഞ്ഞു നില്‍ക്കുന്നു.

സീക്വന്‍സ് രണ്ടില്‍ ലേഖകന്‍ പങ്കുവയ്ക്കുന്നത് സിനിമയിലെ ഹാസ്യസന്ദര്‍ഭങ്ങളാണ്. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരുടെ ജീവിതാനുഭവങ്ങള്‍ സിനിമയിലെത്തുന്നത് എങ്ങനെയെന്ന് നമുക്ക് കാണാം.

മലയാളസിനിമയിലെ ജീനിയസ് എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനിവാസന്‍െറ മിക്ക കഥാപാത്രങ്ങളെയും അദ്ദേഹം ജീവിതവീഥിയില്‍ നിന്ന് കണ്ടെത്തിയതാണ്. പാവം പാവം രാജകുമാരനും തലയണമന്ത്രവും സന്മനസ്‌സുളളവര്‍ക്ക് സമാധാനവും വടക്കുനോക്കിയന്ത്രവും അദ്ദേഹം സൃഷ്ടിച്ചത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ്.

സീരിയസ് വേഷങ്ങളും നര്‍മ്മവേഷങ്ങളും ഒരു പോലെ അഭിനയിച്ചു ഫലിപ്പിക്കുന്ന ജഗദീഷിന് കഥാപാത്രങ്ങളുടെ മാനറിസം സ്വായത്തമാക്കാന്‍ സഹായിച്ചത് തന്‍െറ നിരീക്ഷണപാടവമാണ്.

ഹാസ്യം അഭിനയിക്കേണ്ട കാര്യമില്ല, അത് താനേ വരുന്നതാണെന്ന് മാമുക്കോയ പറയുന്നു. സാധാരണ ശരീരഭാഷയിലൂടെ നമ്മെ സ്വാധീനിച്ച മാമുക്കോയയെ ഗഫൂര്‍ കാ ദോസ്ത് ആയാണല്ലോ നാം കാണുന്നത്.

ചിരിപ്പിക്കുന്ന വില്ലത്തിയായ ഫിലോമിനയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ലേഖകന്‍ പുസ്തകം ഉപസംഹരിക്കുന്നത്. മലയാളസിനിമയുടെ ഉത്ഭവം മുതല്‍ 1990കള്‍ വരെയുളള കാലഘട്ടത്തിന്‍െറ കഥയാണ് അക്ബര്‍ കക്കട്ടില്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.

വന്‍ ലാഭനഷ്ടങ്ങളുടെയും താരപരിവേഷത്തിന്‍െറയും ഇക്കാലത്ത് നമുക്ക് ഓര്‍ക്കാം. ഇങ്ങനെയും ഒരു സിനിമക്കാലമുണ്ടായിരുന്നു...


ഇങ്ങനെയും ഒരു സിനിമക്കാലം അക്‌ബര്‍ കക്കട്ടില്‍
ഗ്രീന്‍ ബുക്‌സ്‌
വില : 65 രൂപ

No comments:

Post a Comment