Saturday, April 24, 2010

വൈകല്യമുളള ഹിറ്റുകള്‍

വൈകല്യം ജീവിതത്തില്‍ ശാപമാണ്‌. എന്നാല്‍ വൈകല്യങ്ങളെ പ്രതിപാദിക്കുന്ന സിനിമയില്‍ മിക്കവയും വമ്പന്‍ ഹിറ്റുകളാണ്‌. അത്‌ മാനസിക വൈകല്യങ്ങളാകുമ്പോള്‍ പ്രത്യേകിച്ച്‌ ശ്രദ്ധിക്കപ്പെടും. അതിന്‌ ബോളിവുഡെന്നോ കോളിവുഡെന്നോ മോളിവുഡെന്നോ ഭേദമില്ല.2005ല്‍ സഞ്‌ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്‌ത ബ്‌ളാക്ക്‌ ഹെലന്‍ കെല്ലറുടെ ജീവിതത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ നിര്‍മ്മിച്ച ചിത്രമാണ്‌. അന്ധയും ബധിരയുമായ മിഷേലി നെ പഠിപ്പിക്കാന്‍ ദേബ്‌രാജ്‌ സഹായി എന്ന അദ്ധ്യാപകന്‍ എത്തുന്നു. വൈകല്യങ്ങളോട്‌ പൊരുത്തപ്പെടാന്‍ കൂട്ടാക്കാത്ത മിഷേലിനെ ദേബ്‌രാജ്‌ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നു. എന്നാല്‍ ദേബ്‌രാജിന്‌ അല്‍ഷിമേഴ്‌സ്‌ ഡിസീസ്‌ ബാധിക്കുന്നു. ഒന്നിനെക്കുറിച്ചു ഓര്‍ക്കാനാകാത്ത അദ്ദേഹത്തെ കാണാന്‍ ഡിഗ്രി നേടിയ അന്ന്‌ മിഷേലെത്തുന്നു. അവളെ തിരിച്ചറിയാനാകാത്ത ദേബ്‌രാജിനെ ഓര്‍മകളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നു. തലച്ചോര്‍ സങ്കോചിക്കുന്നത്‌ നിമിത്തം ഓര്‍മയ്‌ക്ക്‌ പ്രശ്‌നം സംഭവിക്കുന്ന രോഗമാണ്‌ അല്‍ഷിമേഴ്‌സ്‌. റാണി മുഖര്‍ജിയുടെ മിഷേലും അമിതാഭ്‌ ബച്ചന്‍െറ ദേബ്‌രാജും എന്നും ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്‌.ആമീര്‍ ഖാന്‍ സംവിധാനം ചെയ്‌ത്‌ 2007ല്‍ പുറത്തിറങ്ങിയ താരേ സമീന്‍ പറില്‍ ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യത്തെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ദര്‍ഷീല്‍ സഫാരി അവതരിപ്പിച്ച ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തി ബോര്‍ഡിംഗില്‍ പഠനത്തെ വെറുത്ത്‌ ഒറ്റപ്പെട്ടു ജീവിച്ചു വരികയായിരുന്നു. നികുംഭ്‌ സാറി(ആമീര്‍ ഖാന്‍)ന്‍െറ വരവോടെയാണ്‌ ഇഷാന്‍െറ ജീവിതത്തില്‍ നിറം പടരുന്നത്‌. ചിത്രകലയിലുളള അവന്‍െറ കഴിവിനെ കണ്ടെത്തി നികുംഭ്‌ സാര്‍ പ്രോത്സാഹിപ്പിക്കുന്നു. പഠിക്കാനുളള ബുദ്ധിമുട്ടാണ്‌ ഡിസ്‌ലെക്‌സിയ എന്നറിയപ്പെടുന്നത്‌.
2005ല്‍ തമിഴില്‍ സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനി 2008ല്‍ ആമീര്‍ ഖാന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്‌തു. സൂര്യയുടെ സഞ്‌ജയ്‌ രാമസാമി ആമീര്‍ ഖാന്‍െറ കൈയില്‍ സഞ്‌ജയ്‌ സിന്‍ഹാനിയ എന്ന പേരില്‍ ഭദ്രമായി. ധനികനായ സഞ്‌ജയിക്ക്‌ മോഡലായ കല്‍പ്പന(അസിന്‍)യോട്‌ പ്രണയം തോന്നുന്നു. എന്നാല്‍ നന്മയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന കല്‍പ്പനയെയും സഞ്‌ജയിയെയും സാമൂഹികവിരുദ്ധര്‍ ആക്രമിക്കുന്നു. കല്‍പ്പന കൊല്ലപ്പെടുകയും സഞ്‌ജയ്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സഞ്‌ജയ്‌ ആന്‍റിരോഗ്രേഡ്‌ അമ്‌നേഷ്യ എന്ന രോഗാവസ്ഥയിലെത്തുന്നു. പൂര്‍വ്വകാലത്തെ ഓര്‍മകള്‍ ഇടയ്‌ക്കിടയ്‌ക്കു മാത്രം പ്രത്യക്ഷപ്പെടുന്നു ഈ അവസ്ഥയില്‍ സഞ്‌ജയ്‌ കല്‍പ്പനയുടെ കൊലയാളികളെ കണ്ടെത്തി കൊലപ്പെടുത്തുന്നു.
അച്ഛന്‍െറയും മകന്‍െറയും അപൂര്‍വ്വസുന്ദരമായ ഹൃദയബന്ധത്തിന്‍െറ കഥ പറഞ്ഞ പാ ഒട്ടനവധി പ്രത്യേകതകള്‍ കൊണ്ട്‌ ശ്രദ്ധേയമായ ഒന്നാണ്‌. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്‌ത്‌ 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിഷേക്‌ ബച്ചന്‍െറയും വിദ്യാ ബാലന്‍െറയും മകനായി അമിതാഭ്‌ ബച്ചന്‍ അഭിനയിച്ചിരിക്കുന്നു. പ്രോഗെറിയ എന്ന ജനിതക വൈകല്യമാണ്‌ ഔറോ എന്ന ബാലന്‌ തന്‍െറ മാനസിക വയസ്‌സിനെക്കാള്‍ ശാരീരിക പ്രായം അഞ്ച്‌ പ്രാവശ്യം കൂടുതലുണ്ട്‌. തന്‍െറ വൈകല്യം കൊണ്ട്‌ ഔറോ അനുഭവിക്കുന്ന മാനസികവ്യഥയാണ്‌ ചിത്രത്തില്‍ പറയുന്നത്‌. ഒടുവില്‍ ഔറോ മരണപ്പെടുന്നു.
കരണ്‍ ജോഹര്‍ 2010ല്‍ സംവിധാനം ചെയ്‌ത മൈ നെയിം ഈസ്‌ ഖാനില്‍ ഷാരൂഖ്‌ ഖാന്‍െറ റിസ്‌വാന്‍ ഖാന്‍ എന്ന കഥാപാത്രത്തിന്‌ ബാല്യത്തില്‍ യന്ത്രങ്ങള്‍ നന്നാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാല്‍ സാമൂഹികമായി ഒറ്റപ്പെട്ടു കഴിഞ്ഞ റിസ്‌വാന്‍ ഖാന്‌ അസ്‌പെര്‍ഗെര്‍സ്‌ സിന്‍ഡ്രമാണെന്ന്‌ അദ്ദേഹത്തിന്‍െറ സഹോദരന്‍െറ സൈക്കോളജിസ്‌റ്റ്‌ കൂടിയായ ഭാര്യ കണ്ടെത്തി. ഖാന്‍ ഹിന്ദുവായ മന്ദിരയെ വിവാഹം ചെയ്‌തു. മുസ്‌ളീമായതിന്‍െറ പേരില്‍ തീവ്രവാദിയായി ആരോപിപ്പിക്കപ്പെടുന്ന ഖാന്‍ അത്‌ തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്‍െറ രോഗം പലപ്പോഴും തടസ്‌സം നില്‍ക്കുന്നു. ജയിലിലാകുന്ന ഖാനെ സൈക്യാട്രിസ്‌റ്റായ രാധ കാണുകയും അദ്ദേഹത്തിന്‍െറ നിഷ്‌കളങ്കത തെളിയിച്ച്‌ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.
എസ്‌ ഷങ്കര്‍ സംവിധാനം ചെയ്‌ത്‌ 2005ല്‍ പുറത്തിറങ്ങിയ അന്ന്യന്‍ തമിഴ്‌ സിനിമ എന്നെന്നും ഓര്‍ക്കുന്ന ഒരു വമ്പന്‍ ഹിറ്റായിരുന്നു. അപരിചിത്‌ എന്ന പേരില്‍ ഹിന്ദിയിലേക്ക്‌ ഡബ്ബ്‌ ചെയ്‌ത ചിത്രത്തിന്‍െറ നായകന്‍ വിക്രം അവതരിപ്പിച്ച രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയാണ്‌. സഹോദരിയുടെ മരണ ശേഷം മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ടര്‍ ബാധിക്കുന്ന അമ്പിക്ക്‌ മറ്റ്‌ രണ്ട്‌ വ്യക്തിത്വങ്ങള്‍ കൂടിയുണ്ട്‌. നന്മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്ന്യനും പ്രണയലോലുപനായ റെമോയും. ഈ വ്യക്തിത്വങ്ങള്‍ക്ക്‌ പരസ്‌പരം അറിയാന്‍ സാധിക്കില്ല എന്നതാണ്‌ പ്രത്യേകത. ഈ ചിത്രത്തില്‍ മനോരോഗവിദഗ്‌ധന്‍ ഒടുവില്‍ രോഗം കണ്ടെത്തുന്നു.
ഫാസില്‍ സംവിധാനം ചെയ്‌ത്‌ 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്‌ മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റായിരുന്നു. പിന്നീട്‌ ഈ ചിത്രം അപതമിത്ര എന്ന പേരില്‍ കന്നടയിലും ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും രാജ്‌മോഹല്‍ എന്ന പേരില്‍ ബംഗാളിയിലും ഫൂല്‍ ഫൂല്ലയ്യ എന്ന പേരില്‍ ഹിന്ദിയിലും നിര്‍മ്മിച്ചു. എമ്പതി സൈക്കോസിസിലേക്ക്‌ മാറുന്ന മാരകമായ ഒരവസ്ഥയാണ്‌ ഈ ചിത്രത്തില്‍ കാണിക്കുന്നത്‌. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം നാഗവല്ലിയായി മാറുന്നത്‌ ദ്വന്ദ്വ വ്യക്തിത്വത്തിന്‍െറ ഫലമാണ്‌.
2006ല്‍ പുറത്തിറങ്ങിയ വടക്കുംനാഥന്‍ ബൈപോളാര്‍ ഡിസോര്‍ടറിന്‍െറ വിവിധ വശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. അതിബുദ്ധിമാനായ ഭരതപിഷാരടിയുടെ മാനസികവികാരങ്ങളാണ്‌ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌. ഭരതപിഷാരടിയുടെ ചെറിയ വികാരവ്യതിയാനങ്ങള്‍ പോലും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
മാനസികവൈകല്യങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമാണെന്ന്‌ പല താരങ്ങളും പറയാറുണ്ട്‌. അതൊക്കെ കൊണ്ടാവാം വൈകല്യങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ ഹിറ്റുകളാകുന്നത്‌.

No comments:

Post a Comment